
രണ്ടു വർഷത്തെ അനിയന്ത്രിത സഞ്ചാരത്തിനുശേഷം ചന്ദ്രയാൻ–3യുടെ പ്രൊപ്പൽഷൻ മോഡ്യൂൾ സ്വയം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് തിരിച്ചെത്തി. പ്രൊപ്പൽഷൻ മോഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു എന്ന് മാത്രവുമല്ല, ചിത്രങ്ങൾ പകർത്തി ഭൂമിയിലേക്ക് അയക്കുകയും ചെയ്തു. ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ അപ്രതീക്ഷിത തിരിച്ചുവരവാണ് ഇപ്പോൾ ശാസ്ത്രലോകത്തെ ഏറ്റവും വലിയ വിസ്മയം.
ഇന്ധനം തീർന്നതിനാൽ ഭൂമിയിൽ നിന്ന് നിയന്ത്രിക്കാൻ കഴിയാത്ത ഈ മോഡ്യൂൾ സൗരോർജ്ജത്തിന്റെ സഹായത്തോടെയാണ് പ്രവർത്തിച്ചിരുന്നത്. ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകർഷണ മേഖലകൾക്കിടയിൽ നീണ്ടുനിന്ന ഈ സ്വതന്ത്ര സഞ്ചാരത്തിൽ, നവംബർ 4, 11, 14 തീയതികളിൽ പലവട്ടം ചന്ദ്രനോട് അടുത്തെത്തുകയും ഉപരിതലത്തിന്റെ ചിത്രങ്ങൾ കൈമാറുകയും ചെയ്തു. ഈ അനിശ്ചിത പഥമാറ്റങ്ങൾ ഇനി വരാനിരിക്കുന്ന ചാന്ദ്രദൗത്യങ്ങൾക്ക് നിർണായകമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
2023-ൽ വിജയം കണ്ട ചരിത്ര ദൗത്യത്തിനു ശേഷം മോഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് മാറി ഭൂമിക്കടുത്ത മേഖലയിൽ തനിയെ ചുറ്റിത്തിരിയുകയായിരുന്നു. ടെലിമെട്രി പരിധിയിലേക്ക് രണ്ട് വർഷത്തിന് ശേഷം തിരിച്ചെത്തിയതോടെ മാത്രമാണ് ഇതിന്റെ ‘വീണ്ടും ജനിച്ച’ യാത്ര ഐ.എസ്.ആർ.ഒ സ്ഥിരീകരിച്ചത്. ഗുരുത്വാകർഷണ സ്വാധീനങ്ങൾ പേടകങ്ങളുടെ ദീർഘദൂര ചലനത്തെ എത്രത്തോളം അപ്രതീക്ഷിതമായി മാറ്റുമെന്നതിന്റെ തത്സമയ ഉദാഹരണമാണിതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.











