
ഒരിക്കൽകൂടി ദേശീയ രാഷ്ട്രീയത്തിൽ കിംഗ് മേക്കർ പദവിയിലേക്ക് എടുത്തുയർത്തപ്പെട്ട ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു എൻഡിഎ സർക്കാർ രൂപീകരണത്തിൽ സുപ്രധാന പങ്ക് വഹിച്ച ശേഷം ആന്ധ്രാപ്രദേശിലേക്ക് മടങ്ങി. കേന്ദ്രമന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്നതിനാൽ മാറ്റിവെച്ച ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ നാളെ നടക്കും. ആറുവർഷത്തോളമായി രാഷ്ട്രീയാ ന്ധകാരത്തിലായിരുന്ന പഴയ പടക്കുതിരയ്ക്ക് പുത്തനുണർവ്വ് പകർന്നേകിയത് ആന്ധ്രയിലെ മിന്നുന്ന വിജയമാണ്.175 അംഗ നിയമസഭയിൽ 164 സീറ്റുകളാണ് എൻഡിഎ നേടിയത്. ടിഡിപിയ്ക്ക് മാത്രമായി135 സീറ്റുകൾ ലഭിച്ചു. ലോകസഭയിൽ ആന്ധ്രയിൽ നിന്ന് ആകെയുള്ള 25-ൽ 21 സീറ്റുകൾ പിടിച്ചതും എൻഡിഎ യാണ്. നിയമസഭയിലും ലോകസഭയിലും നേടിയ ഉജ്ജ്വല വിജയമാണ് ചന്ദ്രബാബു നായിഡുവിനെ സംസ്ഥാനത്തും ദേശീയതലത്തിലും ഒരുപോലെ കരുത്തനാക്കിയത്.
2018 ൽ എൻഡിഎ വിട്ടതോടെയാണ് ദേശീയരാഷ്ട്രീയത്തിൽ അതി കായനായിരുന്ന ചന്ദ്രബാബു നായിഡുവിന്റെ പതനം ആരംഭിച്ചത്. ഇരുളടഞ്ഞ നീണ്ട ഇടവേളക്ക് ശേഷം അദ്ദേഹത്തെ വീണ്ടും എൻഡിഎയിൽ എത്തിച്ചതും നരേന്ദ്രമോദി, അമിത്ഷാ തുടങ്ങിയ ബിജെപി നേതാക്കളുമായുള്ള സൗഹൃദം സുദൃഢമാക്കിയതും സിനിമാതാരവും ജനസേന പാർട്ടി നേതാവുമായ പവൻ കല്യാണാണ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു നാളെ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പവൻ കല്യാൺ ഉപമുഖ്യമന്ത്രിയാകുമെന്നാണ് കരുതപ്പെടുന്നത്. നിയമസഭയിലേക്ക് മത്സരിച്ച 21 സീറ്റിലും പവൻ കല്യാണിന്റെ പാർട്ടി വിജയിച്ചിരുന്നു. അതേപോലെ മത്സരിച്ച രണ്ടു ലോകസഭാസീറ്റിലും വിജയം നേടി. കേന്ദ്രമന്ത്രിസഭയിൽ ചേരാനുള്ള നരേന്ദ്രമോദിയുടെ ഓഫർ പവൻ കല്യാൺ വിനയപൂർവ്വം നിരസിച്ചിരുന്നു. പ്രധാനമന്ത്രിയ്ക്കും ആന്ധ്രാമുഖ്യമന്ത്രിയാകുന്ന ചന്ദ്രബാബു നായിഡുവിനും ഇടയിലെ പാലമായി പ്രവർത്തിക്കുന്ന പവൻ കല്യാണും കണ്ണുവെക്കുന്നത് ആന്ധ്രാഭരണമാണ്.
ഉപമുഖ്യമന്ത്രി പദവി കൂടാതെ അഞ്ചു മന്ത്രിസ്ഥാനങ്ങളും പവന്റെ പാർട്ടിക്ക് ചന്ദ്രബാബു നായിഡു നൽകിയേക്കും. എട്ട് എംഎൽഎ മാരുള്ള ബിജെപിയ്ക്കും രണ്ടോ മൂന്നോ മന്ത്രിപദവികൾ ലഭിച്ചേക്കും. കേന്ദ്രത്തിൽ എൻഡിഎ സർക്കാരിന്റെ പ്രവർത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് ചന്ദ്രബാബു നായിഡുവിന്റെ കറ തീർന്ന പിൻതുണ ബിജെപിയ്ക്ക് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ആന്ധ്രാപ്രദേശിന്റെ ആവശ്യങ്ങൾക്ക് കേന്ദ്രം പ്രത്യേകപരിഗണന നൽകുമെന്നാണ് സൂചന. ആവശ്യങ്ങൾ തന്ത്രപൂർവ്വം ചന്ദ്രബാബു നായിഡു നേടിയെടുക്കുകയും ചെയ്യും. കൃഷ്ണ ജില്ലയിലെ ഗന്നവാരത്തെ കേസരപ്പള്ളി ഐ ടി പാർക്കിൽ നടക്കുന്ന
സത്യപ്രതിജ്ഞാച്ചടങ്ങ് വീക്ഷിക്കാൻ പ്രധാനമന്ത്രി നേരിട്ടെത്തിയാലും അത്ഭുതപ്പെടാനില്ല.