
രാജ്യത്തെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി ആന്ധ്രാപ്രദേശ് ഭരിക്കുന്ന ചന്ദ്രബാബു നായിഡുവാണെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. 931 കോടിയുടെ സ്വത്തുവകകളാണ് നായിഡുവിനുള്ളത്. അസോസിയേഷൻ ഓഫ് ഡമോക്രാറ്റിക് റിഫോമ്സ്, നാഷണൽ ഇലക്ഷൻ വാച്ച് എന്നീ സംഘടനകൾ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ ക്രോഡീകരിച്ചിട്ടുള്ളത്. മുപ്പത്തിയൊന്ന് മുഖ്യമന്ത്രിമാരുടെ സ്വത്തുവകകൾ അവർ ഇലക്ഷൻ കമ്മീഷന് സമർപ്പിച്ച സത്യവാങ് മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സംഘടനകൾ പരിശോധിച്ചത്. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖന്ധുവാണ് രണ്ടാം സ്ഥാനത്ത്. അദ്ദേഹത്തിന് 332 കോടിയുടെ സ്വത്താണുള്ളത്. മൂന്നാംസ്ഥാനത്തുള്ള കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 51 കോടിയുടെ സ്വത്തിനുടമയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു കോടിയുടെ സ്വത്താണുള്ളതെന്ന് പഠനം വ്യക്തമാക്കുന്നു. ഏറ്റവും കുറഞ്ഞ സ്വത്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്കാണ്. മമതയുടെ സ്വത്തു മൂല്യം 15 ലക്ഷം രൂപയാണ്. ജമ്മു കാശ്മിർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയ്ക്ക് 55ലക്ഷം രൂപയുടെ സ്വത്തുണ്ട്. മുപ്പത്തിയൊന്ന് മുഖ്യമന്ത്രിമാർക്കും കൂടി 1630 കോടിയുടെ സ്വത്തുണ്ടെന്നാണ് പഠനം തെളിയിക്കുന്നത്. പെമ ഖന്ധുവിന് 180 കോടിയുടെ ബാധ്യതയുള്ളപ്പോൾ സിദ്ധരാമയ്യയുടെ ബാധ്യത 23 കോടിയാണ്. ഏറ്റവും കൂടുതൽ ക്രിമിനൽ കേസ്സുകളുള്ള മുഖ്യമന്ത്രി തെലങ്കാനയിലെ രേവന്ത് റെഡ്‌ഡിയാണ്. 89 ക്രിമിനൽ കേസ്സുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 47 കേസ്സുകളുമായ് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു
Photo Courtesy - Google











