02:38am 15 May 2025
NEWS
ചമയങ്ങളില്ലാത്ത മനസ്സു മായ് കൊന്നപൂത്ത വഴിയേ..
10/04/2025  12:26 PM IST
നാസർ മുഹമ്മദ്
ചമയങ്ങളില്ലാത്ത മനസ്സു മായ് കൊന്നപൂത്ത വഴിയേ..

അമ്മമ്മയുടെ കൈവിരലുകൾക്കിടയിലൂടെ പതിയെ കണ്ണുകൾ തുറന്നപ്പോൾ കണ്ട കാഴ്ച പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയായിരുന്നു. തലേന്ന് രാത്രി കണിയൊരുക്കിവയ്ക്കാൻ അമ്മമ്മയെ സഹായിക്കുമ്പോഴൊന്നും ഇല്ലാത്ത വല്ലാത്ത ഒരു ഫീൽ. അടുത്ത പറമ്പിൽ നിന്നും കൊണ്ടുവന്ന കൊന്നപ്പൂക്കൾക്ക് നിലവിളക്കിന്റെ വെട്ടത്തിൽ കൂടുതൽ തിളക്കമുള്ളതായി തോന്നി. ചക്കയും മാങ്ങയും നാളികേരവും സ്വർണ്ണവും നാണയവും വെള്ളമുണ്ടുമെല്ലാം കണ്ണിലേക്ക് വരുന്നതിന് മുൻപുതന്നെ പുഞ്ചിരിച്ചുകൊണ്ടുനിൽക്കുന്ന ഭഗവാന്റെ രൂപത്തിന് പ്രത്യേകചൈതന്യം കൈവന്നപോലെ. കണ്ണുകൾ അടച്ച് അച്ചു പ്രാർത്ഥിച്ചു. എല്ലാവർക്കും ഐശ്വര്യത്തിനായി.

അച്ചുട്ടാ.. എന്ന അമ്മമ്മയുടെ വിളികേട്ട് സ്വപ്നത്തിൽ നിന്നെന്നപോലെ ഉണർന്ന് ചിരിച്ചുകൊണ്ട് അമ്മച്ഛന്റെയും അമ്മമ്മയുടെയും കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങിച്ചു.

കോഴിക്കോട് നഗരത്തിൽ നിന്നും ഏകദേശം പതിനാല് കിലോമീറ്റർ അകലെയുള്ള അന്നശ്ശേരിയിലെ മണ്ണാടത്തുപറമ്പ് ശ്രീവത്സത്തിലിരുന്ന് മലയാള സിനിമയിലെ പ്രശസ്ത മേക്കപ്പ്മാൻ പുനലൂർ രവി മകളുടെ മകനായ അച്ചു പടക്കം പൊട്ടിക്കുന്നതും നോക്കി ഇരിക്കുകയാണ്. സത്യൻ, പ്രേംനസീർ, മധു, ജയൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി പുതുതലമുറയിലെ അഭിനേതാക്കൾ വരെ സിനിമാക്കാരുടെ പ്രിയപ്പെട്ട രവിയേട്ടന്റെ മൃദുവായ കരസ്പർശം അനുഭവിച്ചറിഞ്ഞവരാണ്. ഇന്നും മലയാള സിനിമയിൽ സജീവമായ ഇദ്ദേഹം സിനിമയുടെ വഴിയേ യാത്ര തുടങ്ങിയിട്ട് അമ്പത്തിയെട്ട് വർഷം പൂർത്തിയാകുന്നു. അദ്ദേഹത്തിന്റെ വിശേഷങ്ങൾ ഈ വിഷുക്കാലത്ത് വായനക്കാരുമായി ‘മഹിളാരത്‌നം’ പങ്കുവയ്ക്കുകയാണ്.

പുനലൂരിൽ നിന്ന് മദിരാശിയിലേക്ക്

പുനലൂർ ടൗണിലെ ശാസ്ത്രിത്തോപ്പിൽ ശങ്കരന്റേയും കമലാക്ഷിയുടെയും ഏഴ് മക്കളിൽ മൂത്തമകൻ. അച്ഛനും അമ്മയും പേപ്പർ മില്ലിലെ തൊഴിലാളികളായിരുന്നു.

പുനലൂർ ഗവൺമെന്റ് സ്‌ക്കൂളിലെ പഠനകാലത്തുതന്നെ ചിത്രം വരയ്ക്കാനും അഭിനയിക്കാനും ഒത്തിരി ഇഷ്ടമായിരുന്നു. അപ്പോഴാണ് പുനലൂരിൽ ഒരു തമിഴ് സിനിമയുടെ സംഘം ഷൂട്ടിംഗിനായി എത്തിയ വിവരം അറിയുന്നത്. കൂടുതൽ ഒന്നും ആലോചിക്കാതെ ഷൂട്ടിംഗ് നടക്കുന്ന സ്ഥലം തേടിപ്പിടിച്ച് അവിടെ എത്തി. പക്ഷേ, കാഴ്ചക്കാരിൽ ഒരാളായി മാറാൻ മാത്രമേ കഴിഞ്ഞുള്ളൂ.

മദിരാശിയിൽ ചെന്നാൽ സിനിമയിൽ അവസരം കിട്ടും. അവിടെയാണ് സിനിമയെല്ലാം നടക്കുന്നത് എന്ന വിവരമെല്ലാം അറിഞ്ഞപ്പോൾ മുതൽ മദിരാശിയായിരുന്നു അടുത്ത ലക്ഷ്യം.

അങ്ങനെ ഒരേ ഒരു ലക്ഷ്യവുമായി മദിരാശിയിലെത്തി. തമിഴ് പറയാൻ അറിയില്ലെങ്കിലും ലക്ഷ്യത്തെ മാത്രം മുറുകെ പിടിച്ച് ആദ്യമൊക്കെ അലഞ്ഞുതിരിഞ്ഞു. കുറേ ബുദ്ധിമുട്ടി. ഒരുപാട് അലച്ചിലിനിടയിൽ ഒരു സ്റ്റണ്ട് മാസ്റ്ററുടെ നമ്പർ കിട്ടി. ആ നമ്പറിലൂടെ സിനിമയിലേക്കുള്ള വഴിതുറന്നു. അങ്ങനെ കരുണാകരൻ പിള്ളയിലൂടെ അന്നത്തെ മലയാള സിനിമയിലെ പലരേയും പരിചയപ്പെട്ട് തുടങ്ങി. വടപളനിയിൽ നിന്നും ഞാൻ അങ്ങനെ ട്രിപ്ലിക്കന്നിലെത്തി. ആയിടയ്ക്കാണ് നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന സിനിമയുടെ പ്രൊഡ്യൂസറെ പരിചയപ്പെടുന്നത്. ആ പരിചയം എന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടായി.

സിനിമ അഭിനയത്തിനേക്കാൾ അവരൊക്കെ എന്നെ പ്രോത്സാഹിപ്പിച്ചത് തൊഴിലധിഷ്ഠിത കോഴ്‌സ് പഠിച്ച് എവിടെയെങ്കിലും ഒരു ജോലി നേടാനായിരുന്നു.

പക്ഷേ, ഞാനതൊന്നും ചെവിക്കൊണ്ടില്ല. മദിരാശിയിൽ ജീവിക്കണമെങ്കിൽ ഒരു തൊഴിലിന്റെ സഹായം അത്യാവശ്യമാണെന്ന് മനസ്സിലായതോടെ അഭിനയമോഹം അൽപ്പമൊന്ന് മാറ്റിവച്ച് പി.എൻ. കൃഷ്ണൻ എന്ന മേക്കപ്പ് ആർട്ടിസ്റ്റിന്റെ സഹായിയായി കൂടെ നിന്നു.

സത്യൻ മാഷും നസീർ സാറും

പി.എ. തോമസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലൂടെയാണ് ഞാൻ സത്യൻ മാഷെ പരിചയപ്പെടുന്നത്. ചീഫ് മേക്കപ്പ്മാനായിരുന്ന പി.എൻ. കൃഷ്ണൻ സാറ് പ്രധാന താരങ്ങൾക്കെല്ലാം മേക്കപ്പിട്ട ശേഷം സെറ്റിൽ നിന്നും മറ്റ് തിരക്കുകളിലേക്ക് പോകും. സഹായിയായ ഞാനായിരിക്കും കൂടുതൽ  സമയവും ലൊക്കേഷനിലുണ്ടാവുക. അതുകൊണ്ടുതന്നെ താരങ്ങളുമായും അണിയറപ്രവർത്തകരുമായും പ്രൊഡ്യൂസറുമായും നല്ല ബന്ധം സ്ഥാപിക്കാനും കഴിയും. താരങ്ങളെ റീടച്ച് ചെയ്യുന്നതെല്ലാം ഞാനായിരുന്നു. ഞാൻ വളരെ സ്പീഡിൽ തന്നെ കാര്യങ്ങളെല്ലാം പഠിച്ചു. കായംകുളം കൊച്ചുണ്ണിയിലൂടെ സത്യൻ മാഷെയും തിക്കുറിശ്ശി, കെ.പി. ഉമ്മർ, അടൂർഭാസി, ടി.ആർ. ഓമന എന്നിവരോടെല്ലാം നല്ല സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞു.

മൂടൽമഞ്ഞ് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് നസീർ സാറിനെ പരിചയപ്പെടുന്നത്. ആ പരിചയം വളരെ പെട്ടെന്നുതന്നെ സാറിന്റെ വിശ്വസ്തനായ മേക്കപ്പ്മാനായി മാറാൻ സഹായിച്ചു. ഷൂട്ടിംഗ് കഴിഞ്ഞ് പോകുമ്പോൾ അധികവും സാറിന്റെ കാറിലായിരിക്കും താമസസ്ഥലത്തേക്കും സ്റ്റുഡിയോയിലേക്കും ഞാൻ പോകാറ്. എ.വി.എം, വാഹിനി തുടങ്ങിയ സ്റ്റുഡിയോകളിലായിരുന്നു മിക്ക ഷൂട്ടിംഗുകളും നടക്കാറ്.

എല്ലാവരേയും സഹായിക്കാനും സ്‌നേഹിക്കാനും അറിയുന്ന നസീർസാറ് അനാവശ്യമായി അധികം സംസാരിക്കുന്ന ആളായിരുന്നില്ല. ലൊക്കേഷനിൽ വളരെ നേരത്തെ തന്നെ എത്തും. എത്രനേരം വരെയും തന്റെ ഷോട്ട് റെഡിയാകുന്നതുവരെ ക്ഷമയോടെ കാത്തിരിക്കും. കാലത്ത് വന്ന് വൈകിട്ട് വരെ ഷൂട്ട് നടക്കാതെയും സാറ് ഇരുന്നിട്ടുണ്ട്. ആരോടും കയർക്കുകയോ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുകയോ ചെയ്യാറില്ല. പ്രൊഡ്യൂസർമാരെ അദ്ദേഹം ബഹുമാനിച്ചിരുന്നു. അവരുള്ളതുകൊണ്ടാണല്ലോ എനിക്ക് തൊഴിൽ ചെയ്യാൻ പറ്റുന്നത്. അവർ തന്നെയാണ് മുതലാളിമാർ. ഞാനൊക്കെ വെറും തൊഴിലാളി മാത്രം. തൊഴിൽ ചെയ്യുന്നു. അതിനുള്ള മാന്യമായ പ്രതിഫലം അവർ തരുന്നു. അത് സന്തോഷത്തോടെ സ്വീകരിക്കുന്നു. ഇതായിരുന്നു നസീർ സാറ്  പറഞ്ഞിരുന്നത്. പ്രൊഡ്യൂസർമാരെ ഒരിക്കലും ബുദ്ധിമുട്ടിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.

അന്നത്തെ ലൊക്കേഷൻ ഒരു കുടുംബമായിരുന്നു. തൊഴിലാളികളും താരങ്ങളും പ്രൊഡ്യൂസർമാരുമെല്ലാം ഒരേ മനസ്സോടെ തങ്ങളുടെ സിനിമയ്ക്കായി ഒന്നിച്ച് പ്രവർത്തിച്ചിരുന്നു.

പ്രപഞ്ചം എന്ന സിനിമയിലൂടെയാണ് ഞാൻ ചീഫ് മേക്കപ്പ്മാനായി ജോലി ചെയ്തുതുടങ്ങിയത്.

എ.എൻ. തമ്പി സംവിധാനം ചെയ്ത നിശാഗന്ധി എന്ന ചിത്രത്തിലും സത്യൻ മാഷിനുവേണ്ടി മേക്കപ്പ് ചെയ്തു. സത്യൻ മാഷ് അവസാനം അഭിനയിച്ച റിലീസാകാത്ത ചിത്രമായ തെറ്റും തിരുത്തും എന്ന ചിത്രത്തിൽ സത്യൻമാഷെ വെള്ളത്തിൽ മുക്കിക്കൊല്ലുന്ന രംഗം ഇന്നും മനസ്സിൽ നിന്നും മായുന്നില്ല. ഷൊർണ്ണൂരായിരുന്നു അന്ന് ഷൂട്ട്. അപ്പോഴേക്കും അദ്ദേഹത്തിന് അസുഖം വർദ്ധിച്ചിരുന്നു. അൽപ്പനേരത്തെ നിശബ്ദതയ്ക്കുശേഷം തുടർന്നു.

കെ.ജി. രാജശേഖരൻ സംവിധാനം ചെയ്ത അന്തപ്പുരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ജയനെ പരിചയപ്പെടുന്നത്. വില്ലൻവേഷം ചെയ്യാനാണ് ആ സിനിമയിൽ ജയൻ എത്തിയത്. അസാമാന്യ ധൈര്യത്തിന്റെ ഉടമയായിരുന്നു ജയൻ. ധീരതയോടെ എല്ലാം ഏറ്റെടുക്കാനുള്ള മനസ്സുള്ള നടനായിരുന്നു. ഡ്യൂപ്പില്ലാതെ വർക്ക് ചെയ്യാൻ ഇഷ്ടപ്പെടുന്ന നടൻ. അന്തപ്പുരം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ അദ്ദേഹത്തിന് മരണം വരെ സംഭവിക്കേണ്ടതായിരുന്നു. തീപിടിച്ച കാറിൽ നിന്നും ഇറങ്ങാൻ കഴിയാതെ ഡോർ സ്റ്റക്കായിപ്പോയ നിമിഷം. ശ്വാസം അടക്കിപ്പിടിച്ചാണ് ഞങ്ങളെല്ലാവരും അത് കണ്ടുനിന്നത്. തലനാരിഴയ്ക്കാണ് അന്ന് ജയൻ രക്ഷപ്പെട്ടത്. സാഹസികത ജയന് ഇഷ്ടമായിരുന്നു.

കോളിളക്കം സൃഷ്ടിച്ച നടുക്കം ഇന്നും മാറിയിട്ടില്ല. ചെന്നൈയിലെ പഴയ എയർപോർട്ടിലായിരുന്നു ഷൂട്ട്. ഹെലികോപ്റ്ററിൽ നിന്നും ബാലൻ കെ. നായർ ജയനെ താഴേക്ക് ചവിട്ടിത്തള്ളിയിടുന്ന സീൻ വളരെ ഭംഗിയായി എടുത്തുതീർത്ത സംവിധായകനോട് ആ സീൻ ശരിയായില്ലെന്നും പറഞ്ഞ്  ജയൻ സംവിധായകനെ നിർബന്ധിച്ച് വീണ്ടും ഷൂട്ട് ചെയ്തതാണ് നമുക്ക് ജയനെ നഷ്ടപ്പെടാൻ കാരണം.

സുകുമാരൻ, മധു, രാഘവൻ, വിൻസന്റ്, തിലകൻ, നെടുമുടി വേണു, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഇന്നസെന്റ്, ശങ്കർ, റഹ്മാൻ, മമ്മൂട്ടി, മോഹൻലാൽ, പുതുതലമുറയിലെ താരങ്ങൾ ഉൾപ്പെടെയുള്ളവരെ മേക്കപ്പ് ചെയ്ത പുനലൂർ രവി തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം ഉൾപ്പെടെ അഞ്ഞൂറിലധികം സിനിമയിൽ ഇതിനോടകം ജോലി ചെയ്തുകഴിഞ്ഞു.

എളിമയോടെ പതിഞ്ഞ സ്വരത്തിൽ സംസാരിച്ചുകൊണ്ട് ഒരു ലൊക്കേഷനിൽ നിന്നും അടുത്ത ലൊക്കേഷനിലേക്ക് യാത്ര തുടരുന്ന പ്രശസ്തനും പ്രഗത്ഭനുമായ ഒരു മേക്കപ്പ് ആർട്ടിസ്റ്റിന്റെ സിനിമാ ജാഡകളൊന്നുമില്ലാതെ ചെറുതും വലുതുമായ ഏത് മേക്കപ്പ് വർക്കുകളും ഏറ്റെടുക്കുന്ന പ്രതിഭയാണ് പുനലൂർ രവി. സംസാരത്തിനിടയിൽ ഭാര്യ ലത ചായയുമായി വന്നു.

1980 ഡിസംബര്‍22 നായിരുന്നു ഞങ്ങളുടെ വിവാഹം. പുനലൂരിൽ നിന്നും കോഴിക്കോടിന്റെ മരുമകനായിട്ടാണ് രവിയേട്ടൻ ഇവിടെ എത്തിയത്. ചെന്നൈയിൽ നിന്നും മലയാള സിനിമ കൊച്ചിയിലേക്ക് മാറിയപ്പോൾ ഏട്ടനും കേരളത്തിലേക്ക് പോന്നു. അധിക ആഘോഷസമയങ്ങളിലും ഏട്ടൻ ഞങ്ങളോടൊപ്പമുണ്ടാകാറില്ല. ലൊക്കേഷനുകളിലായിരിക്കും. ചിരിച്ചുകൊണ്ട് ലത പറഞ്ഞു. അപൂർവ്വമാണ് ഈ വിഷുവിന് കിട്ടിയത്.

ഞങ്ങൾക്ക് രണ്ട് മക്കൾ. മകൻ രഞ്ജിത്ത് കുമാർ കോഴിക്കോട് ടി.വി.എസ്സിന്റെ ജി.എം ആയി ജോലി ചെയ്യുന്നു. മരുമകൾ മേഘ. ഞങ്ങൾ അമ്മു എന്ന് വിളിക്കും. അവർക്ക് രണ്ട് കുട്ടികൾ നക്ഷത്രയും നടാഷയും.

മകൾ സവിത. പാവങ്ങാടുള്ള ഫോക്‌സ് വാഗൺ ഷോറൂമിൽ ജോലി ചെയ്യുന്നു. മരുമകൻ സ്വാജിത്ത് കൊയിലാണ്ടി. മകൻ അജിത്ത്കുമാർ(അച്ചു) ചേളന്നൂർ എസ്.എൻ. കോളേജിലെ രണ്ടാം വർഷ ബിരുദവിദ്യാർത്ഥി. ലത എല്ലാവരേയും പരിചയപ്പെടുത്തുന്നതിനിടയിൽ കൊച്ചുമക്കളായ നക്ഷത്രയും നടാഷയും അച്ചുവേട്ടന്റെ അടുത്തേക്ക് കമ്പിത്തിരിയുമായി വന്നു. ആ സമയം കൂട്ടിൽ നിന്നും പുറത്തേക്ക് വന്ന ഒൻപത് വയസ്സുകാരൻ ജിമ്മി വാലാട്ടിക്കൊണ്ട് അച്ചുവിന്റെ കാലിൽ മുട്ടിയുരുമ്മി നിന്നു. അച്ചുവിന് സിനിമയിൽ അഭിനയിക്കണമെന്നാണ് മോഹം. നല്ലപോലെ ചിത്രം വരയ്ക്കുകയും ചെയ്യും. അമ്മച്ഛന്റെ വഴിയേ സഞ്ചരിക്കാനാണ് അവനിഷ്ടം.

മോനേ.. അച്ചുവേ... നീ സിനിമയിൽ അഭിനയിക്കാൻ മദിരാശിയിലേക്ക് വണ്ടികയറുതേ... അമ്മാവൻ രഞ്ജിത്തിന്റെ കമന്റ് കേട്ട് അച്ചു ഉൾപ്പെടെ എല്ലാവരും ചിരിച്ചു. അടുത്ത പറമ്പിൽ അവശേഷിച്ച കൊന്നമരത്തിലെ പൂക്കളും കാറ്റിൽ ഇളകിയാടിക്കൊണ്ടിരുന്നു.

എല്ലാ വായനക്കാർക്കും പുനലൂർ രവിയും കുടുംബവും ഹൃദയം നിറഞ്ഞ വിഷു ആശംസകളും നേർന്നു.

 

 

Photo Courtesy - വത്സൻ മാത്യു, മുത്തുശങ്കർ കാക്കൂർ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.