
ന്യൂഡൽഹി∙ സിബിഎസ്ഇയുടെ പുതിയ ഓൺ-സ്ക്രീൻ മാർക്കിങ് (ഒഎസ്എം) സംവിധാനത്തെ ചുറ്റിപ്പറ്റിയ വിവാദങ്ങൾക്കിടെ, സംവിധാനത്തിൽ വ്യാപക സാങ്കേതിക തകരാറുകളുണ്ടെന്ന ആരോപണം നിഷേധിച്ച് സേവനദാതാക്കളായ കോഎംപ്റ്റ് എഡ്യു ടെക് രംഗത്ത്. ഉയർന്ന പരാതികൾ അപൂർവമായ സംഭവങ്ങളാണെന്നും സിസ്റ്റം തകരാറല്ലെന്നും കമ്പനിയുടെ സിഇഒ വി.എസ്.എൻ. രാജു വ്യക്തമാക്കി.
2026ലെ ക്ലാസ് 12 പരീക്ഷ മുതൽ സിബിഎസ്ഇയ്ക്ക് ഡിജിറ്റൽ മൂല്യനിർണയ സേവനം നൽകുന്നത് ഹൈദരാബാദ് ആസ്ഥാനമായ കോഎംപ്റ്റാണ്. ഉത്തരക്കടലാസുകൾ മങ്ങിയ നിലയിൽ ലഭിച്ചത്, പേജുകൾ മാറിപ്പോയത്, പോർട്ടൽ പ്രവർത്തിക്കാതിരുന്നത് തുടങ്ങിയ ആരോപണങ്ങൾ വിദ്യാർഥികൾ ഉയർത്തിയിരുന്നു. എന്നാൽ, “മുഴുവൻ സംവിധാനവും പാളിച്ചയാണെന്ന വിലയിരുത്തൽ തെറ്റാണ്” എന്ന് രാജു വ്യക്തമാക്കി.
ഡൽഹി സ്വദേശിയായ വിദ്യാർഥി വേദാന്ത് ശ്രീവാസ്തവയ്ക്ക് ലഭിച്ച ഫിസിക്സ് ഉത്തരക്കടലാസ് മറ്റൊരാളുടേതാണെന്ന പരാതിയിലും കമ്പനി വിശദീകരണം നൽകി. പ്രാഥമിക അന്വേഷണത്തിൽ സ്കാനിങ് ഘട്ടത്തിലെ മനുഷ്യപ്പിഴവാണ് കണ്ടെത്തിയതെന്നും സാങ്കേതിക തകരാർ ഇല്ലെന്ന കാര്യത്തിൽ പൂർണ വിശ്വാസമുണ്ടെന്നും രാജു പറഞ്ഞു. പിഴവ് നടന്ന കേന്ദ്രവും ബന്ധപ്പെട്ട ജീവനക്കാരനെയും കണ്ടെത്തിയതായും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരക്കടലാസുകളുടെ പകർപ്പിനായി അപേക്ഷിച്ച വിദ്യാർഥികളിൽ 95 ശതമാനം പേർക്കും ഇതിനകം കോപ്പി നൽകിയതായി കമ്പനി അവകാശപ്പെട്ടു. ഇൻഡസ്ട്രി സ്റ്റാൻഡേർഡ് സ്കാനറുകളാണ് ഉപയോഗിക്കുന്നതെന്നും മങ്ങിയ കോപ്പികൾ സംബന്ധിച്ച പരാതികൾ സിബിഎസ്ഇ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും രാജു അറിയിച്ചു.
തെലങ്കാന പരീക്ഷാ വിവാദങ്ങളിൽപ്പെട്ട സ്ഥാപനത്തിന് സിബിഎസ്ഇ കരാർ നൽകിയതിനെതിരെ കോൺഗ്രസ് നേതാവ് Rahul Gandhi ഉയർത്തിയ വിമർശനവും കമ്പനി തള്ളി. ജനറൽ ഫിനാൻഷ്യൽ റൂൾസ് പാലിച്ചാണ് ടെൻഡർ നടപടികൾ പൂർത്തിയാക്കിയതെന്ന് സിബിഎസ്ഇ വിശദീകരിച്ചു. 2025 ഓഗസ്റ്റിൽ ടെൻഡർ ക്ഷണിക്കുകയും നവംബറിൽ അന്തിമ ഘട്ടം പൂർത്തിയാക്കുകയും ചെയ്തതായി ബോർഡ് അറിയിച്ചു.
പ്ലാറ്റ്ഫോം ഹാക്ക് ചെയ്യപ്പെട്ടെന്ന ആരോപണവും കമ്പനി നിഷേധിച്ചു. സിബിഎസ്ഇയുടെ പ്രധാന സെർവർ സുരക്ഷിതമാണെന്നും പരീക്ഷണ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിച്ചിരുന്ന ഡമ്മി സെർവറിലാണ് അനധികൃത പ്രവേശനം നടന്നതെന്നും രാജു വ്യക്തമാക്കി.
2019ലെ തെലങ്കാന ഇന്റർമീഡിയറ്റ് പരീക്ഷാ വിവാദത്തിൽ ഉൾപ്പെട്ട ഗ്ലോബറീന ടെക്നോളജീസാണ് പിന്നീട് കോഎംപ്റ്റ് എഡ്യു ടെക് എന്ന പേരിലേക്ക് മാറിയത്. പേര് മാറ്റം വിവാദത്തിൽനിന്ന് ഒഴിയാനല്ലെന്നും എല്ലാ ക്ലയന്റ്സിനും ഇക്കാര്യം അറിയാമെന്നും കമ്പനി വ്യക്തമാക്കി. ആ കേസിൽ ഹൈക്കോടതിയും സുപ്രീംകോടതിയും കമ്പനിയെ കുറ്റവിമുക്തമാക്കിയിരുന്നുവെന്നും രാജു ചൂണ്ടിക്കാട്ടി.
അതേസമയം, ഒഎസ്എം സംവിധാനം രാജ്യവ്യാപകമായി നടപ്പാക്കുന്നതിന് മുൻപ് പര്യാപ്തമായ പരീക്ഷണങ്ങൾ നടത്തിയില്ലെന്ന ആരോപണവും കമ്പനി നിഷേധിച്ചു. ജനുവരി മുതൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് അധ്യാപകരെ പങ്കെടുപ്പിച്ച് ഡ്രൈ റണ്ണുകൾ നടത്തിയതായും ഒരു ദിവസം 40,000 അധ്യാപകർ വരെ ഓൺലൈനായി മൂല്യനിർണയത്തിൽ പങ്കെടുത്തതായും കമ്പനി അറിയിച്ചു.










