
ന്യൂഡൽഹി: വിദേശ ഫണ്ടുകൾ സ്വീകരിക്കുന്ന സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ച് കേന്ദ്രസർക്കാർ. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്സിആർഎ) ചട്ടങ്ങളിൽ വരുത്തിയ പുതിയ ഭേദഗതികൾ തിങ്കളാഴ്ച മുതൽ നിലവിൽ വന്നു.
ഇതോടെ, പൊതുവായ പ്രവർത്തനലക്ഷ്യങ്ങൾ മാത്രം ചൂണ്ടിക്കാട്ടി എഫ്സിആർഎ രജിസ്ട്രേഷനോ വിദേശ സംഭാവനയ്ക്കുള്ള അനുമതിയോ നേടാനാകില്ല. മതം, സംസ്കാരം, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹികം എന്നീ അഞ്ച് പ്രധാന വിഭാഗങ്ങളിലായി നിർവചിച്ചിരിക്കുന്ന 105 പ്രവർത്തനങ്ങളിൽ ഏതെങ്കിലും ഒന്നുമായി ബന്ധപ്പെട്ട വ്യക്തമായ ലക്ഷ്യം സ്ഥാപനങ്ങൾ വ്യക്തമാക്കണം.
മതവിഭാഗത്തിൽ ആരാധനാലയങ്ങളുടെ നിർമാണം, പുനരുദ്ധാരണം, വിശുദ്ധ ഗ്രന്ഥങ്ങളുടെ അച്ചടി എന്നിവ ഉൾപ്പെടെ 18 പ്രവർത്തനങ്ങളാണ് അംഗീകരിച്ചിട്ടുള്ളത്. അതേസമയം, മതപരിവർത്തന പ്രവർത്തനങ്ങൾക്കും ചില തരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളുടെ വിവരങ്ങളും നിർബന്ധമായും സമർപ്പിക്കണം. നിലവിൽ എഫ്സിആർഎ രജിസ്ട്രേഷനുള്ള സംഘടനകൾ ഒരു വർഷത്തിനകം തങ്ങളുടെ പ്രവർത്തനമേഖലകളും പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളും സർക്കാരിനെ അറിയിക്കേണ്ടതുണ്ട്. ഒന്നിലധികം മേഖലകളിലോ സംസ്ഥാനങ്ങളിലോ പ്രവർത്തിക്കുന്നതായി രേഖപ്പെടുത്തുന്ന അപേക്ഷകർ അധിക ഫീസ് നൽകേണ്ടിവരുമെന്നും പുതിയ ചട്ടങ്ങൾ വ്യക്തമാക്കുന്നു.










