
ന്യൂഡൽഹി: വനിതാ സംവരണം വേഗത്തിൽ നടപ്പാക്കാൻ ലക്ഷ്യമിട്ട് ബില്ലിൽ ഭേദഗതി കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കാനാണ് ശ്രമം.
ഭേദഗതിക്ക് രാഷ്ട്രീയ കക്ഷികളുടെ പിന്തുണ നേടുന്നതിനായി കേന്ദ്രസർക്കാർ നീക്കംതുടങ്ങി. ഇതിന്റെ ഭാഗമായി പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുമായി ചർച്ചനടത്തി.
നിലവിലെ നാരീ ശക്തി നിയമപ്രകാരം മണ്ഡല പുനർനിർണയം പൂർത്തിയായ ശേഷം മാത്രമേ വനിതാ സംവരണം പ്രാബല്യത്തിൽ വരുത്താനാകൂ. എന്നാൽ അതിന് മുമ്പ് തന്നെ അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിൽ വനിതാ സംവരണം നടപ്പാക്കാൻ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ പദ്ധതി.
വനിതാ സംവരണം ലഭിക്കേണ്ട മണ്ഡലങ്ങൾ നറുക്കെടുപ്പിലൂടെ തീരുമാനിക്കുമെന്നാണ് സൂചന. 2029 വരെ കാത്തിരിക്കാതെ വനിതാ സംവരണം ഉടൻ നടപ്പാക്കണമെന്ന് പ്രതിപക്ഷം മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ഭേദഗതി ബില്ലിന് വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ ലഭിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.











