
ആശാ വർക്കർമാരുടെ ഇൻസന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ. ആശമാരുടെ പ്രതിമാസ ഇൻസന്റീവ് 2000 രൂപയിൽനിന്ന് 3500 രൂപയായാണ് വർധിപ്പിച്ചത്. മാർച്ച് നാലിനു ചേർന്ന മിഷൻ സ്റ്റീറിങ് ഗ്രൂപ്പ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ലോക്‌സഭയിൽ എൻ.കെ.പ്രേമചന്ദ്രൻ എംപിക്കു നൽകിയ മറുപടിയിൽ അറിയിച്ചു.
ഇൻസന്റീവ് ലഭിക്കുന്നതിനുള്ള ഉപാധികളും പുനക്രമീകരിച്ചിട്ടുണ്ട്. 10 വർഷം സേവനമനുഷ്ഠിച്ച ശേഷം പിരിഞ്ഞു പോകുന്നവർക്കുള്ള ആനുകൂല്യം 20,000 രൂപയിൽനിന്ന് 50,000 രൂപയാക്കി വർധിപ്പിക്കുകയും ചെയ്തു.
സംസ്ഥാന സർക്കാർ ഓണറേറിയും വർധിപ്പിക്കണമെന്നും അഞ്ചു ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കേരളത്തിലെ ആശ വർക്കർമാർ മാസങ്ങളായി സമരത്തിലാണ്. എന്നാൽ ഒരു തരത്തിലുള്ള അനുകൂല സമീപനവും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് ആശമാരുടെ ഇൻസന്റീവും വിരമിക്കൽ ആനുകൂല്യവും വർധിപ്പിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം. ആശമാരുടെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സുരേഷ് ഗോപി എംപി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.











