
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും എംപിമാർക്ക് കേന്ദ്ര സർക്കാർ വിതരണം ചെയ്തു. ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം വൻ തോതിൽ ഉയർത്താനുള്ള നിർദേശമാണ് ഇതിലൂടെ മുന്നോട്ടുവെച്ചിരിക്കുന്നത്. നിലവിലെ 543 സീറ്റുകൾ 850 ആയി വർധിപ്പിക്കാനാണ് പദ്ധതി. ഇതിൽ 815 സീറ്റുകൾ സംസ്ഥാനങ്ങൾക്കും 35 സീറ്റുകൾ കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാകും.
മണ്ഡല പുനർനിർണയം പൂർത്തിയായതിന് പിന്നാലെ വനിതാ സംവരണ ബിൽ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം. പുതിയ ക്രമത്തിൽ ആകെ സീറ്റുകളുടെ മൂന്നിലൊന്ന് സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെടും.
മണ്ഡല പുനർനിർണയത്തിനായി പ്രത്യേക കമ്മീഷനെ നിയമിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സുപ്രീം കോടതിയിലെ ഒരു ജഡ്ജിയാണ് കമ്മീഷന് നേതൃത്വം നൽകുക. കൂടാതെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രതിനിധിയും, സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരും കമ്മീഷനിൽ അംഗങ്ങളായിരിക്കും.
അതേസമയം, മണ്ഡല പുനർനിർണയം ഇപ്പോൾ നടപ്പാക്കരുതെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെടുന്നു. എന്നാൽ ഈ ആവശ്യം കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞിരിക്കുകയാണ്.











