02:57am 15 May 2025
NEWS
തമോമയമായതിനെ ഇല്ലാതാക്കും ആഘോഷം
08/10/2024  08:13 AM IST
എൻ.സി
തമോമയമായതിനെ ഇല്ലാതാക്കും ആഘോഷം

മൈസൂർ പാക്കിന്റെയും ജിലേബിയുടെയും കോഴിക്കോടൻ ഹൽവയുടെയും മധുരം നുണയുന്ന തിരക്കിലാണ് ചാരുവും ശിവന്യയും.

കയ്യിലെ മൺചിരാതിൽ എണ്ണ ഒഴിക്കുന്നതിനിടയിലാണ് അശ്വതിയും സിമിയും കുഞ്ഞുതാരങ്ങളായ ചാരുവിനെയും (ദിക്ഷ എ. നായർ) ശിവന്യയേയും കണ്ടത്.

ഷൂട്ട് കഴിഞ്ഞശേഷം കഴിച്ചാൽ പോരെ, ഇപ്പോഴേ അതെല്ലാം തീർക്കാൻ രണ്ടുപേരും കരാറെടുത്തിരുക്കുകയാണോ, ചിരിച്ചുകൊണ്ട് സിമി പറഞ്ഞു. ചേച്ചീ... എനിക്ക് മൈസൂർ പാക്കാണ് ഇഷ്ടം. ചാരുവിന് ഹൽവയും ജിലേബിയും. ഇതെല്ലാം കൊള്ളാമോ എന്ന് നോക്കിയതല്ലേ ചേച്ചീ.. ശിവന്യ പറഞ്ഞു. കയ്യിലെ ഹൽവ കഴിച്ചുകൊണ്ട് ചാരു ശിവന്യയെ അടിക്കാൻ കൈ ഉയർത്തിയതോടെ അവിടെ ആഹ്ലാദത്തിന്റെ പൂത്തിരി തെളിഞ്ഞു.

തിന്മയുടെ ഇരുട്ടിനെ നന്മയുടെ വെളിച്ചം കൊണ്ട് അകറ്റുന്ന ദീപങ്ങളുടെ ആഘോഷമായ ദീപാവലിയെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിയ വേളയിൽ ‘മഹിളാരത്‌ന’വും വായനക്കാർക്കൊപ്പം നന്മയുടെ വിജയത്തിന്റെ ആഘോഷമായ ദീപാവലിയിൽ പങ്കുചേരുകയാണ്.

‘മഹിളാരത്‌നം’ ദീപാവലി ഷൂട്ടിനായി ബാലരാമപുരം കൽപ്പടിയിൽ എത്തിയവരെ പരിചയപ്പെടാം.

മഴവിൽ മനോരമയിലെ എന്നും സമ്മതം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അശ്വതിയും റീൽസിലൂടെയും മോഡലിംഗ് രംഗത്ത് ചുവടുറപ്പിക്കുന്ന സിമിലാലും മഴവിൽ മനോരമയിലെ തുമ്പപ്പൂ, ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളി,  സീ കേരളത്തിലെ കയ്യെത്തും ദൂരത്ത്, കുടുംബശ്രീ ശാരദ, മൗനരാഗം(തമിഴ്) സുഭദ്രം എന്നീ സീരിയലുകളിലും പരസ്യചിത്രങ്ങളിലൂടെയും ശ്രദ്ധേയയായ കുഞ്ഞുതാരം ദിക്ഷയും(ചാരു) ഷോർട്ട് ഫിലിമുകളിലൂടെ അഭിനയത്തിന്റെ ഹരിശ്രീ കുറിച്ച ശിവന്യയുമാണ് ഷൂട്ടിനായി എത്തിയത്.

ഐതിഹ്യം പലത് ആഘോഷം ഒന്ന്

കുട്ടിക്കാലത്ത് അച്ഛൻ കൊണ്ടുവരുന്ന ദീപാവലി മിഠായികളും കമ്പിത്തിരിയും പടക്കങ്ങളും പൂക്കുറ്റിയുമെല്ലാമാണ് ദീപാവലി ഓർമ്മകളിൽ അശ്വതിക്കും സിമിക്കും മനസ്സിൽ തെളിയുന്ന ചിത്രം. ചാരുവിനും ശിവന്യക്കും പുതിയ വസ്ത്രങ്ങളും മിന്നിത്തെളിയുന്ന വിളക്കുകളും മധുരവും കമ്പിത്തിരിയുമാണ് ദീപാവലി. ആന്ധ്രയിൽ നിയമവിദ്യാർത്ഥിനിയായ സിമി ദീപാവലി ഐതിഹ്യത്തെക്കുറിച്ച് കുട്ടികളോട് പറഞ്ഞുതുടങ്ങി.

തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലിയായി കണക്കാക്കുന്നത്.

രാവണനെ നിഗ്രഹിച്ച ശേഷം അയോദ്ധ്യയിലേക്ക് തിരിച്ചെത്തിയ ശ്രീരാമനെ എതിരേറ്റ ദിവസത്തിന്റെ ഓർമ്മദിനമായാണ് ദീപാവലി ആഘോഷിക്കുന്നത്.

പതിനാല് വർഷങ്ങൾക്ക് ശേഷം ശ്രീരാമൻ അയോദ്ധ്യയിൽ തിരിച്ചെത്തിയപ്പോൾ വിപുലമായ ഒരുക്കങ്ങളോടെയാണ് ശ്രീരാമചന്ദ്രനെ ജനങ്ങൾ എതിരേറ്റത്. അലങ്കരിച്ച രഥത്തിലൂടെ സഞ്ചരിക്കുമ്പോൾ പാതയുടെ ഇരുവശങ്ങളിലും ജനങ്ങൾ വിളക്ക് തെളിയിച്ചത് അലങ്കരിച്ച് കാണാമായിരുന്നു. സ്‌നേഹസമ്പന്നരായ അയോദ്ധ്യ നിവാസികൾ ഭഗവാൻ ശ്രീരാമനെ സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ദീപാവലി.

ഭൂമിദേവിയുടെ പുത്രനായ നരകാസുരന് നാരായണാസ്ത്രം ലഭിച്ചതോടെ അതിക്രൂരനായി മാറി. സ്ത്രീകൾ വരെ അസുരന്റെ ക്രൂരതയ്ക്കിരയായി. സ്വന്തം ശക്തിയിൽ അഹങ്കാരിയായ നരകാസുരൻ ദേവേന്ദ്രന്റെ സ്ഥാനചിഹ്നങ്ങളായ വെൺകൊറ്റക്കുടയും കിരീടവും ഇന്ദ്രന്റെ അമ്മയായ അദിതിയുടെ വൈരക്കല്ലുകളും കൈക്കലാക്കി. ഇതിൽ ഭയന്ന ഇന്ദ്രൻ മഹാവിഷ്ണുവിന്റെ അടുത്ത് അഭയം പ്രാപിച്ചു. മഹാവിഷ്ണു മഹാലക്ഷ്മിയോടൊപ്പം ഗരുഡാരൂഢനായി പ്രാഗ് ജ്യോതിഷത്തിലെത്തുകയും നരകാസുരനുമായി യുദ്ധം ചെയ്ത് അർദ്ധരാത്രി കഴിഞ്ഞയുടൻ നരകാസുരനെ വധിക്കുകയും ചെയ്തു. നരകാസുരവധത്തിൽ സന്തോഷിച്ച ദേവൻമാർ ദീപങ്ങളും മധുരപലഹാരങ്ങളുമായി ആ ദിനം ആഘോഷിച്ചു. അതിനെ പ്രകാശപൂരിതമാക്കുന്ന ആഘോഷമാക്കി മാറ്റി.

സിമീ.. പാണ്ഡവരുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമില്ലേ... അശ്വതി ചോദിച്ചു. അതെ ചേച്ചീ.. കൗരവരുമായി ചൂതാട്ടത്തിൽ തോൽവി സമ്മതിച്ച് പന്ത്രണ്ട് വർഷത്തെ വനവാസത്തിനുശേഷം തിരിച്ചെത്തിയ പാണ്ഡവരെ സ്വീകരിച്ചതിന്റെ ആഘോഷമായും ആചരിക്കുന്നു.

സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവിയായ ലക്ഷ്മീദേവിയുമായും ഈ ആഘോഷത്തിന് ബന്ധമുണ്ട്. വിക്രമാദിത്യ ചക്രവർത്തി സ്ഥാനാരോഹണം ചെയ്ത വിക്രമവർഷാരംഭദിനമായും ദീപാവലി ആഘോഷിക്കുന്നു.

ഉത്തരേന്ത്യയിലെ ബ്രാഹ്മണ കുടുംബങ്ങളിൽ മഹാബലിയുമായി ബന്ധപ്പെട്ടാണ് ദീപാവലി ആഘോഷം. വലിയ ചന്ദ്രനെ വരുത്തൽ എന്ന കർമ്മത്തിലൂടെ മഹാബലിപൂജ നടത്തി അദ്ദേഹത്തെ അവർ കളത്തിൽ വരുത്തുന്ന സങ്കൽപ്പവും മഹാബലിയുടെ രാജ്യം തിരികെത്തരണമെന്ന പ്രാർത്ഥനയും ഈ ആചാരത്തിലുണ്ട്. പൂജകൾക്ക് ശേഷം മഹാബലിയെ പാതാളത്തിലേക്ക് തിരിച്ചയയ്ക്കുന്ന ചടങ്ങുകളും ഇവർ അനുഷ്ഠിക്കുന്നു.

ജൈനമതക്കാരുടെ ഇടയിൽ വർദ്ധമാന മഹാവീരനെ അറിവിന്റെ വെളിച്ചമായിട്ടാണ് ആരാധിക്കുന്നത്. അദ്ദേഹം മരിച്ചെങ്കിലും ജൈനമതക്കാർ ഇപ്പോഴും ആ പ്രകാശത്തിൽ വിശ്വസിക്കുന്നു. അതിന്റെ ഓർമ്മ പുതുക്കലായിട്ടാണ് ജൈനമതത്തിൽ വിശ്വസിക്കുന്നവർ ദീപാവലി ആഘോഷിക്കുന്നത്. പ്രകാശം തമോമയമായതിനെ ഇല്ലാതാക്കും എന്ന തത്ത്വത്തിൽ അവർ അടിയുറച്ച് വിശ്വസിക്കുന്നു.

ദീപാവലിയുടെ ഐതിഹ്യങ്ങളെക്കുറിച്ച് സിമി പറഞ്ഞുനിർത്തിയപ്പോൾ തന്റെ വാക്കുകൾ ശ്രവിച്ചുകൊണ്ടിരുന്ന കുട്ടികൾ കയ്യിലെ മധുരപലഹാരങ്ങൾ പോലും കഴിച്ചുതീർക്കാൻ മറന്നുപോയി. ഇന്ന് കുഞ്ഞുങ്ങൾക്ക് കഥകളും ഐതിഹ്യങ്ങളും പറഞ്ഞുകൊടുക്കാനും നന്മയുടെ പ്രകാശപൂരിതമായ സംസ്‌കാരത്തെ നിലനിർത്താനും അവരെ വീട്ടിൽ നിന്നുപോലും പഠിപ്പിക്കാൻ മുത്തശ്ശിമാരും മുത്തച്ഛൻമാരുമില്ലാത്ത ഈ കാലത്തിലൂടെ പുതുതലമുറ കടന്നുപോകുമ്പോൾ വൃദ്ധസദനങ്ങളിലെ ജാലകങ്ങൾക്കിടയിലൂടെ ഓർമ്മകളുടെ നന്മകളുടെ പ്രഭചൊരിയുന്ന കണ്ണുകളെ വിരൽത്തുമ്പിലൂടെ സമയത്തെ കടത്തിവിടുന്ന കുഞ്ഞുങ്ങൾ തിരിച്ചറിയാതെ പോകരുത്. ആ തിളങ്ങുന്ന നന്മയുടെ പൂത്തിരികൾക്കാകട്ടെ നമ്മുടെ ദീപാവലി ആശംസകൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.