
ദോഹ: മുൻ മന്ത്രിയും കോഴിക്കോട് സൗത്തിലെ സിറ്റിങ് എം എൽ എ യുമായ അഹമദ് ദേവർകോവിലിൻ്റെ കനത്ത പരാജയത്തിൽ നാഷണൽ ലീഗിൻ്റെ പ്രവാസി സംഘടനായ ഐ എം സി സി ഖത്തർ പ്രവർത്തകന്മാർ കേക്ക് മുറിച്ച് ആഘോഷം പങ്കുവെച്ചു.
2021 ലേ തെരഞ്ഞെടുപ്പിൽ 12459 വോട്ടിൻ്റെ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ ദേവർകോവിലിൻ്റെ ഇപ്പോഴത്തെ തോൽവി തൻറെ അഹങ്കാരത്തിനും ധാർഷ്ട്യത്തിനും ജനങ്ങൾ നൽകിയ ചുട്ട മറുപടിയാണ്. ഇബ്രാഹിം സുലൈമാൻ സേട്ട് ബീജാവാപം നൽകിയ ഐ എൻ എല്ലിന് നീണ്ട കാൽ നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിലാണ് 2021 ലെ തെരഞ്ഞെടുപ്പിൽ ഒരു മന്ത്രിയെ ലഭിക്കുന്നത്. പ്രസ്തുത മന്ത്രി സ്ഥാനം പാർട്ടിക്കോ പാർട്ടി പ്രവർത്തകന്മാർക്കോ അഭിമാനിക്കാനുള്ള സാഹചര്യമൊരുക്കുന്നതിനു പകരം പാർട്ടിയിൽ തനിക്ക് അനിഷ്ടമായവരെ
അഖിലേന്ത്യ പ്രസിഡണ്ട് മുഹമ്മദ് സുലൈമാൻ്റെ ഒത്താശയോട് കൂടി പുറത്താക്കുകയാണ് ദേവർകോവിൽ ചെയ്തത്.
പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് പ്രഫസർ എ.പി അബ്ദുൽ വഹാബ് ഉൾപ്പടെ മുഴുവൻ പഴയകാല നേതാക്കളെയും പുറത്താക്കുകയും , ആറ് ജിസിസി രാജ്യങ്ങളിലും വ്യവസ്ഥാപിതമായി പ്രവർത്തിച്ചു കൊണ്ടിരുന്ന ഐ എം സി സി കമ്മറ്റിയെ പിരിച്ചുവിടുകയും ചെയ്തു.
അങ്ങിനെ പാർട്ടിയെ നെടുകെ പിളർത്തിയ ദേവർകോവിൽ
ഐ എൻ എല്ലിൻ്റെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനം പിടിച്ചെടുത്തു. പാർട്ടി പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി. സമൂഹ മധ്യത്തിൽ പാർട്ടി നാണം കെട്ടു.
പാർട്ടി രണ്ടായി പിളർന്നത് കാരണം മുന്നണി ഘടക കക്ഷി എന്ന നിലയിൽ പാർട്ടിക്ക് കിട്ടേണ്ട ഒരു സഹായവും എൽ.ഡി.എഫിൽ നിന്ന് ലഭിച്ചില്ല.
മന്ത്രിയുടെ പേർസണൽ സ്റ്റാഫിൽ നിയമിച്ച ഒരാള് പോലും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരോ പാർട്ടിക്കാരോ ആയിരുന്നില്ല. സ്വജനപക്ഷപാതം നടപ്പാക്കിയ നിയമനമായിരുന്നു പേർസണൽ സ്റ്റാഫിൽ നടന്നത്. മുപ്പത് വർഷം ഗൾഫിൽ ജോലിചെയ്തു തിരിച്ചുവന്ന അൻവർ സാദത്തിനെ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിലൂടെ ദേവർകോവിൽ പാർട്ടിയെ ഹൈജാക്ക് ചെയ്യുകയായിരുന്നു .
പാർട്ടിയിൽ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ വേണ്ടി മധ്യസ്ഥത വഹിച്ച പ്രമുഖ പണ്ഡിതൻ എ.പി അബൂബക്കർ മുസ്ല്യാരുടെ അഭിപ്രായത്തെ മാനിച്ചില്ലെന്ന് മാത്രമല്ല , പ്രശ്ന പരിഹാരത്തിന് പിന്നീട് മുൻകൈ എടുത്ത ഡോക്ടർ അബ്ദുൽ ഹകീം അസ്ഹരിയെയും തള്ളിപ്പറഞ്ഞു.
കാലം കാത്തുവെച്ച കാവ്യ നീതിയാണ് ദേവർകോവിലിന് നേരിടേണ്ടി വന്ന നാണംകെട്ട പരാജയമെന്നും തെറ്റു തിരുത്തിയാൽ പാർട്ടിയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം പാർട്ടി നേതൃത്വം ആലോചിക്കുമെന്നും
പ്രസിഡൻ്റ് പി. പി സുബൈർ, മജീദ് ചിത്താരി,
നംഷീർ ബഡേരി
അബ്ദുൽ സലാം നാലകത്ത് , ബഷീർ വാളാ ഞ്ചേരി, അഷറഫ് നഞ്ഞംപാറ എന്നിവർ അഭിപ്രായപ്പെട്ടു.










