
ദോഹ: രാജ്യത്ത് സുരക്ഷാ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമ്പോൾ ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ലൈസൻസുള്ള കമ്പനികളെ മാത്രമേ ചുമതലപ്പെടുത്താവൂ എന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനും വേണ്ടിയാണ് ഈ സുപ്രധാന നീക്കമെന്ന് മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്‌സ് (X) പ്ലാറ്റ്‌ഫോം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കുറ്റകൃത്യങ്ങൾ തടയുന്നതിനും അവ വേഗത്തിൽ കണ്ടെത്തുന്നതിനും സിസിടിവി ക്യാമറകൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള 'സെക്യൂരിറ്റി സിസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ്' (General Directorate of Communications and Information Systems) ലൈസൻസ് നൽകിയിട്ടുള്ള കമ്പനികൾ വഴി ക്യാമറകൾ സ്ഥാപിക്കുന്നത് വഴി മാത്രമേ ആവശ്യമായ മാനദണ്ഡങ്ങളും സുരക്ഷാ മുൻകരുതലുകളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സാധിക്കൂ.
2026 ഏപ്രിൽ 1 വരെയുള്ള വിവരങ്ങൾ പ്രകാരം മന്ത്രാലയത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ ലൈസൻസുള്ള 162 കമ്പനികളുടെ പുതുക്കിയ ലിസ്റ്റ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഈ കമ്പനികളെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി ഒരു പ്രത്യേക ക്യുആർ കോഡും മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഈ ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ നിലവിൽ ഖത്തറിൽ സിസിടിവി ക്യാമറകൾ ഇൻസ്റ്റാൾ ചെയ്യാൻ യോഗ്യതയുള്ള മുഴുവൻ കമ്പനികളുടെയും ഔദ്യോഗിക വിവരങ്ങൾ ലഭ്യമാകും. അനാധികൃത കമ്പനികളെ ഒഴിവാക്കി നിയമപരമായ സുരക്ഷ ഉറപ്പാക്കാൻ എല്ലാവരും ഈ പട്ടിക പരിശോധിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.










