
ബീഡ്: ക്ലാസിൽ മകളെ നിർത്തിയതിനെ ചോദ്യം ചെയ്യാനെത്തിയ രക്ഷിതാവ് അധ്യാപകനെ മർദിച്ചെന്ന് പരാതി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ പർളി വൈദ്യനാഥ് ഫിസിയോതെറാപ്പി ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. ഓഗസ്റ്റ് 28-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായ ഡോ. സഹീർ അഹമ്മദ് മുഹമ്മദ് ഇസ്മായിലിനെയാണ് രക്ഷിതാവ് ചോദ്യം ചെയ്യാനെത്തിയത്. തന്റെ മകളെ അധ്യാപകൻ മനഃപൂർവം ക്ലാസിൽ നിർത്തിയെന്നായിരുന്നു ആരോപണം. സംസാരത്തിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും പിന്നീട് സംഭവം സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.
ഡോക്ടറും മറ്റൊരാളും തമ്മിൽ രൂക്ഷമായ വാക്കുതർക്കം നടക്കുന്നത് പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ മറ്റൊരാൾ സ്ഥലത്തെത്തുകയും ഡോക്ടറെ കൈയേറ്റം ചെയ്യുകയുമാണ്. ഇയാൾ ഡോക്ടറെ അടിക്കുകയും ഇടിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഘർഷം രൂക്ഷമായതോടെ സമീപത്തുണ്ടായിരുന്നവർ ഇടപെട്ട് ഇരുവരെയും മാറ്റാൻ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. അധ്യാപകനെ ആക്രമിക്കുന്നത് തടയാൻ വിദ്യാർഥിനിയും ശ്രമിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മെഡിക്കൽ പ്രഫഷണലുകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകളും ഉയർന്നിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ഇതുവരെ ഔദ്യോഗിക പരാതി ലഭിച്ചതായോ ആരെയെങ്കിലും അറസ്റ്റ് ചെയ്തതായോ സ്ഥിരീകരണമില്ല. സംഭവവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണവും പുറത്തുവന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
മഹാരാഷ്ട്രയിൽ ഡോക്ടർമാർക്കും മെഡിക്കൽ ജീവനക്കാർക്കും നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് ബീഡിലെ സംഭവവും ചർച്ചയാകുന്നത്. നേരത്തെ കല്യാണിൽ രോഗിയുടെ മകൻ ആശുപത്രിയിൽവച്ച് ഓർത്തോപീഡിക് ഡോക്ടറെ മർദിച്ചെന്ന പരാതിയും ഉയർന്നിരുന്നു.
മെഡിക്കൽ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ആവശ്യം.










