
ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ മൂല്യനിർണയത്തിലും പുനർമൂല്യനിർണയ പ്രക്രിയയിലും ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് സിബിഎസ്ഇ ചെയർമാൻ രാഹുൽ സിംഗിനെയും സെക്രട്ടറി ഹിമാൻഷു ഗുപ്തയെയും കേന്ദ്ര സർക്കാർ സ്ഥലംമാറ്റി. പരീക്ഷാ ഫലങ്ങളുമായി ബന്ധപ്പെട്ട വ്യാപക പരാതികളും പ്രതിഷേധങ്ങളും ഉയർന്ന സാഹചര്യത്തിലാണ് നടപടി.
ഓൺ സ്ക്രീൻ മാർക്കിങ് (ഒഎസ്എം) സംവിധാനത്തിൽ പിഴവുകൾ സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രം ഇടപെട്ടത്. ഒഎസ്എം സേവനങ്ങളുടെ നടത്തിപ്പും മൂല്യനിർണയ നടപടിക്രമങ്ങളും സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർഥികളും രക്ഷിതാക്കളും പരാതികൾ ഉന്നയിച്ചിരുന്നു. പുനർമൂല്യനിർണയ നടപടികളിലും ക്രമക്കേടുകൾ ഉണ്ടായെന്ന ആരോപണങ്ങൾ ശക്തമായതോടെയാണ് ഉന്നതതല നടപടി ഉണ്ടായത്.
ഇതിനിടെ, വിഷയത്തിൽ കൂടുതൽ വ്യക്തത തേടി പാർലമെന്ററി സമിതി ഇന്ന് അവലോകന യോഗം ചേർന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള കോംപ്റ്റ് എഡ്യൂടെക്ക് കമ്പനിക്കെതിരായ ആരോപണങ്ങളും യോഗത്തിൽ ചർച്ചയായതായി റിപ്പോർട്ടുണ്ട്. പരീക്ഷാ മൂല്യനിർണയ സംവിധാനത്തിലെ വീഴ്ചകൾ സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.











