
തൃശ്ശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം എന്ന് ആരോപണം ഉയരുന്നു. കഴകം പ്രവർത്തിക്ക് നിയമിതനായ ഈഴവ സമുദായത്തിൽ പെട്ടയാളെ തന്ത്രിമാരുടെ സമ്മർദ്ദത്തെ തുടർന്ന് മാറ്റിനിർത്തിയെന്നാണ് ആരോപണം. കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം മാലകെട്ട് പ്രവർത്തിക്ക് ഈഴവ സമുദായത്തിൽ പെട്ടയാളെ നിയമിച്ച ദേവസ്വം ബോർഡിന്റെ ചരിത്ര തീരുമാനത്തിന് പിന്നാലെയാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി വി എ ബാലു തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയത്.
പിന്നോക്കക്കാരനെ ജോലിയിൽനിന്ന് മാറ്റിനിർത്തണം എന്ന് ആവശ്യപ്പെട്ട് തന്ത്രിമാർ ക്ഷേത്ര ബഹിഷ്‌കരണ സമരം നടത്തുകയായിരുന്നു. ക്ഷേത്രത്തിലെ ശുദ്ധ ക്രിയകളിൽ പങ്കെടുക്കാതെ തന്ത്രിമാർ മാറി നിന്നു. നടക്കാനിരിക്കുന്ന പ്രതിഷ്ഠാദിന ചടങ്ങുകളെ പ്രതിഷേധം ബാധിക്കുമെന്ന ഭയത്തിൽ ദേവസ്വം ബോർഡ് ബാലുവിനെ ഓഫീസ് അറ്റൻഡർ തസ്തികയിലേക്ക് താൽക്കാലികമായി മാറ്റുകയും ചെയ്തു.
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ പരീക്ഷ പാസായി ലഭിച്ച നിയമനമാണ് തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്ന് ദേവസ്വം ബോർഡ് മാറ്റിയത്. എന്നാൽ സാങ്കേതികമായ പ്രശ്‌നങ്ങളെ തുടർന്നാണ് നടപടി എന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. ക്ഷേത്രത്തിൽ നേരിടുന്ന അവഹേളനവും സമ്മർദ്ദവും മൂലം വി എ ബാലു അഞ്ചുദിവസത്തെ അവധിയിൽ പ്രവേശിച്ചു. ജാതി വിവേചനത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.











