
നടി ശ്വേതാ മേനോനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സാമ്പത്തിക ലാഭത്തിനു വേണ്ടി അശ്ലീല രംഗങ്ങളിൽ അഭിനയിച്ചെന്ന പരാതിയിലാണ് കേസ്. അനാശാസ്യ നിരോധന നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. മാർട്ടിൻ മെനാച്ചേരി എന്നയാളാണ് നടിക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സിജെഎം കോടതിയുടെ നിർദേശത്തെ തുടർന്നാണ് പൊലീസിന്റെ നടപടി.
ശ്വേത അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യവും രതിനിർവേദം, പാലേരിമാണിക്യം, കളിമണ്ണ് തുടങ്ങിയ സിനിമകളുമാണ് പരാതിക്കാരൻ അശ്ലീലരംഗങ്ങളായി പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്. പ്രതി സാമ്പത്തിക ലാഭത്തിനുവേണ്ടി ഗൂഢ ഉദ്ദേശ്യത്തോടെ സിനിമയിലും പരസ്യങ്ങളിലും ഉൾപ്പെടെ നഗ്നത പ്രദർശിപ്പിച്ച് അഭിനയിച്ചു, സോഷ്യൽ മീഡിയയിലൂടെയും പോൺ സൈറ്റുകളിലൂടെയും ദൃശ്യങ്ങൾ പ്രചരിപ്പിച്ച് വരുമാനം നേടി തുടങ്ങിയ ആരോപണങ്ങളാണ് പേൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.











