
തൃശ്ശൂർ ജില്ലയിലെ ക്രൈസ്തവ മേഖലയിൽ ബിജെപി സ്വാധീനം വർധിക്കുന്നെന്ന് സിപിഎം. ക്രൈസ്തവ മേഖലയിൽ ഇടതുപക്ഷത്തിന് വൻതോതിൽ വോട്ടുചോർച്ചയുണ്ടായി. തൃശ്ശൂരിൽ ബിജെപിയുടെ വളർച്ച തടയാനായില്ലെന്നും സിപിഎം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.
പാർട്ടി പ്രവർത്തന രീതികളിൽ അടിമുടി മാറ്റം അനിവാര്യമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കരുവന്നൂർ വിഷയം പാർട്ടിക്ക് കനത്ത പ്രഹരമായി. പ്രാദേശിക ജാഗ്രത കുറവാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും റിപ്പോർട്ടിലുണ്ട്. സംസ്ഥാനത്ത് ഏറ്റവുമൊടുവിൽ നടക്കുന്ന ജില്ലാ സമ്മേളനമാണ് തൃശ്ശൂരിലേത്. പതിനൊന്നിനാണ് ജില്ലാ സമ്മേളനം അവസാനിക്കുക.
കരുവന്നൂർ തട്ടിപ്പ്, മറ്റു സഹകരണ ബാങ്കുകളുടെ സാമ്പത്തിക ക്രമക്കേടുകൾ, പാർലമെൻറ് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താദ്യമായി ബിജെപി തൃശൂരിൽ അക്കൗണ്ട് തുറക്കാനിടയായ സാഹചര്യം, കത്തോലിക്കാ സഭ ബിജെപിക്ക് നൽകുന്ന പിന്തുണ, തൃശൂർ കോർപ്പറേഷൻ ഉൾപ്പടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൻറെ സജീവ ചർച്ചയിലെത്തിയേക്കാം.











