
ചെങ്ങന്നൂർ:ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കന്യാകുമാരിക്ക് പോകുന്ന വിവേക് എക്സ്പ്രസ് പുറപ്പെട്ടശേഷം സംശയാസ്പദമായ രീതിയിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ വടക്കേ അറ്റത്ത് രണ്ടരക്കിലോ കഞ്ചാവുമായി കണ്ട ആസാം ഹോജയി സ്വദേശി സഫിക്കുർ റഹ്മാനെ ( 22 ) ആർ പി എഫ് ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ചിന്റെ പിടിയിലായി. തിരുവനന്തപുരം അർ പി എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച്, ആർ പി എഫ്ചെങ്ങന്നൂർ, എക്സൈസ് റേഞ്ച് ചെങ്ങന്നൂർ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. സിലുഗുടിയിൽ നിന്നും വാങ്ങിയ കഞ്ചാവുമായി ചെങ്ങന്നൂരിൽ എത്തിയ പ്രതി റെയിൽവേ സ്റ്റേഷന് പുറത്തേക്ക് കുറുക്കുവഴി കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. വിപണിയിൽ ഒന്നരലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവ് ചെറുപൊതികളാക്കി വടക്കേ ഇന്ത്യൻ സംസ്ഥാന തൊഴിലാളികൾക്ക് മറിച്ചു വിൽക്കുമ്പോൾ ലഭിക്കുന്ന അമിത ലാഭത്തിനാണ് ഇത് കൊണ്ടുവന്നതെന്ന് പ്രതി ഉദ്യോഗസ്ഥരോട്
സമ്മതിച്ചു. ചെങ്ങന്നൂരിൽ സമാനമായ രീതിയിൽ രണ്ടുമാസത്തിനുള്ളിൽ നാലാമത്തെ കേസാണിത് ഇതെന്ന് എക്സൈസ് സംഘം അറിയിച്ചു. തിരുവോണ സമയത്ത് ക്രിക്കറ്റ് ബാറ്റിനുള്ളിൽ 15 കിലോ കഞ്ചാവ് കടത്തിയ ബംഗാൾ സ്വദേശിയും ഒരു മാസം മുമ്പ് ഇതേ സ്റ്റേഷനിൽ അറസ്റ്റ് ചെയ്തിരുന്നു.
ആർ പി എഫ് തിരുവനന്തപുരം ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫയുടെ പ്രത്യേക നിർദ്ദേശത്തിൽ ക്രൈം ഇൻറലിജൻസ് ഇൻസ്പെക്ടർ ജിപിൻ ഏ ജെ , ഇൻസ്പെക്ടർ വി. ടി ദിലീപ്,എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി. രാജീവ്, ക്രൈം ഇൻറലിജൻസ് ഉദ്യോഗസ്ഥരായ ഫിലിപ്സ് ജോൺ, ആർ ഗിരികുമാർ, എസ് വി ജോസ്, ജി.വിപിൻ, ദിലീപ് എന്നിവടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.











