
കലിഫോർണിയയിൽ കൊല്ലപ്പെട്ട തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യുവിന്റെ (40) മൃതദേഹം നാളെ സാൻഫ്രാൻസിസ്കോ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും. അമേരിക്കൻ സമയം ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് നാലുവരെയാണ് പൊതുദർശനം.
ആനിനൊപ്പം കൊല്ലപ്പെട്ട തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരിയുടെ (35) മൃതദേഹം ഇന്നലെ ഫ്യൂനറൽ ഹോമിലേക്ക് മാറ്റി. ഇരുവരുടെയും വിരലടയാള പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങൾ ഫ്യൂനറൽ ഹോമിലേക്ക് മാറ്റിയത്.
അതേസമയം, കേസിൽ അറസ്റ്റിലായ കോട്ടയം മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം സ്വദേശിനി അനില (32)യെ സംബന്ധിച്ച പൊലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ആയുധം ഉപയോഗിച്ച് ഏറെ ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. കൊലപാതകങ്ങൾ അതിക്രൂരമായ രീതിയിലാണ് നടത്തിയതെന്നും പൊലീസ് കോടതിയെ അറിയിച്ചു.
ആൻ മേരിയുടെയും അഞ്ജനയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മരണ സർട്ടിഫിക്കറ്റ്, എംബാം സർട്ടിഫിക്കറ്റ്, സാംക്രമിക രോഗങ്ങളില്ലെന്ന സാക്ഷ്യപത്രം, പൊലീസ് സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെയുള്ള രേഖകളാണ് ഇതിനായി ആവശ്യമായത്.
വിമാനത്തിൽ മൃതദേഹങ്ങൾ കൊണ്ടുവരുന്നതിനുള്ള മുഴുവൻ രേഖകളും നടപടികളും പൂർത്തിയായ ശേഷമേ ഇരുവരുടെയും ബന്ധുക്കൾ നാട്ടിലേക്ക് തിരിക്കുകയുള്ളൂ.










