
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടി 2024-25 സാമ്പത്തിക വർഷത്തെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിച്ചു. ഓഫ്-ബജറ്റ് വായ്പകളുടെ വർധനവും തീർപ്പാക്കാത്ത സാമ്പത്തിക ബാധ്യതകളും സംസ്ഥാന ധനകാര്യ സംവിധാനത്തിന് വലിയ വെല്ലുവിളിയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സംസ്ഥാനത്തിന്റെ ഓഫ്-ബജറ്റ് കടബാധ്യത 39,230 കോടി രൂപയിലെത്തിയതായി സിഎജി ചൂണ്ടിക്കാട്ടുന്നു. കൂടാതെ, 3,511 കോടി രൂപയുടെ ബാധ്യതകൾ ഇപ്പോഴും തീർപ്പാക്കാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കിഫ്ബിയും കേരള സാമൂഹ്യ സുരക്ഷാ പെൻഷൻ ലിമിറ്റഡും സംസ്ഥാനത്തിന് മേൽ വലിയ സാമ്പത്തിക സമ്മർദ്ദം സൃഷ്ടിക്കുന്ന സ്ഥാപനങ്ങളായി റിപ്പോർട്ടിൽ പരാമർശിക്കുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 262.06 കോടി രൂപ സംസ്ഥാന സഞ്ചിത നിധിയിലേക്ക് ക്രമവിരുദ്ധമായി മാറ്റിയതായും സിഎജി കണ്ടെത്തി. റവന്യൂ കമ്മിയും ധനക്കമ്മിയും കുറച്ച് കാണിക്കുന്നതിനായാണ് ഈ നടപടിയെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. മുൻസർക്കാരിന്റെ ധനകാര്യ മാനേജ്മെന്റിൽ വീഴ്ചകൾ ഉണ്ടായിരുന്നുവെന്നും സിഎജി നിരീക്ഷിക്കുന്നു.
അതേസമയം, സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപ്പാദന വളർച്ചാ നിരക്ക് 9.30 ശതമാനത്തിൽ നിന്ന് 9.97 ശതമാനമായി ഉയർന്നു. എന്നാൽ റവന്യൂ വരുമാനത്തിൽ വെറും 0.30 ശതമാനത്തിന്റെ മാത്രമാണ് വർധന രേഖപ്പെടുത്തിയത്. കേന്ദ്രസർക്കാരിൽ നിന്നുള്ള സഹായം 42 ശതമാനം കുറഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സംസ്ഥാന ചെലവുകൾ 8.97 ശതമാനം വർധിച്ച സാഹചര്യത്തിൽ, റവന്യൂ വരുമാനത്തിന്റെ 80 ശതമാനവും റവന്യൂ ചെലവിന്റെ 64.40 ശതമാനവും ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കായാണ് ചെലവഴിക്കുന്നതെന്നും സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.










