
വലിയൊരു നാണക്കേടിൽ നിന്നും രക്ഷപെട്ടതിന്റെ ആശ്വാസം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമുണ്ടാകണം. അമേരിക്കയിലേക്കുള്ള ഡൊണാൾഡ് ട്രംപിന്റെ ക്ഷണം നിരസിച്ചതിനാൽ മാത്രമാണ് മോദി വലിയൊരു നാണക്കേടിൽ നിന്നും രക്ഷപെട്ടത്. അമേരിക്കൻ സന്ദർശനത്തിന് പോയിരുന്നെങ്കിൽ ട്രംപ് നൽകുന്ന ഉച്ചവിരുന്നിൽ പാക് കരസേനാ മേധാവിക്കൊപ്പം മോദിയും പങ്കെടുക്കേണ്ടി വരുമായിരുന്നു.
എല്ലാ പ്രോട്ടോക്കോൾ കീഴ്‌വഴക്കങ്ങളും കാറ്റിൽപ്പറത്തിയാണ് പാക് സൈനികമേധാവി അസിം മുനീറിനെ ട്രംപ് ഉച്ചയൂണിനു ക്ഷണിച്ചത്. സാധാരണ രാഷ്ട്രത്തലവൻമാർക്കോ ഭരണത്തലവൻമാർക്കോ മാത്രം ലഭിക്കുന്ന ബഹുമതിയാണ് മുനീറിനു വച്ചുനീട്ടിയത്. അതു നടക്കുന്ന ദിവസം തന്നെ മോദി വാഷിങ്ടണിലെത്തിയിരുന്നെങ്കിൽ നാണക്കേടാകുമായിരുന്നു. പഹൽഗാമിലെ കൂട്ടക്കൊലയും തുടർന്നുണ്ടായ ഇന്ത്യൻ സൈനിക നടപടികളും വിശദീകരിക്കാൻ വാഷിങ്ടണിലെത്തിയ ഇന്ത്യൻ എംപിമാരുടേയും ഉദ്യോസ്ഥരുടേയും സംഘത്തിനു വൈസ് പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്താനേ സാധിച്ചിരുന്നുള്ളു.
കാനഡയിലെ ജി–7 ഉച്ചകോടിയിൽ നിന്നു മടങ്ങവേയാണ് വാഷിങ്ടൺ സന്ദർശിക്കാൻ ട്രംപ് മോദിയെ ക്ഷണിച്ചത്. മോദി ക്ഷണം നിരസിക്കുകയും ചെയ്തു. അതുകൊണ്ടു മാത്രം പാക് സൈനികമേധാവി അസിം മുനീറുമായി അപ്രതീക്ഷിത കൂട്ടിമുട്ടൽ ഒഴിവായി.











