
ന്യൂഡൽഹി: പാക് സൈനികർ ക്രൂരമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി അബദ്ധത്തിൽ അതിർത്തി മറികടന്നപ്പോൾ പാകിസ്ഥാൻ സൈന്യത്തിന്റെ പിടിയിലായ ബിഎസ്എഫ് ജവാൻ. പാക് സൈനികർ തന്നെ ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും മാനസികമായി പീഡിപ്പിച്ചെന്നും ശാരീരികമായി തളർത്താൻ ശ്രമിച്ചെന്നുമാണ് പാക് സൈന്യത്തിന്റെ പിടിയിൽ നിന്നും മോചിതനായ പൂർണം കുമാർ ഷാ വെളിപ്പെടുത്തിയത്.
'ഭൂരിഭാഗം സമയവും കണ്ണുകൾ കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു. ഉറങ്ങാനോ പല്ലുതേക്കാനോ അനുവദിച്ചിരുന്നില്ല. നിരന്തരം ചീത്തവിളിച്ചു. മൂന്ന് സ്ഥലങ്ങളിൽ മാറ്റി പാർപ്പിച്ചു. അതിൽ ഒന്ന് ഒരു വ്യോമസേനാ താവളമായിരുന്നു. അവിടെനിന്നും വിമാനങ്ങൾ ഉയർന്നുപൊങ്ങുന്നതിന്റെയും ഇറങ്ങുന്നതിന്റെയും ശബ്ദങ്ങൾ കേട്ടിരുന്നു. പിന്നീട് ഒരു ജയിലറയിലേക്ക് മാറ്റി,' പൂർണം കുമാറിനെ ഉദ്ധരിച്ച് സൈനികവൃത്തങ്ങൾ പറഞ്ഞു.
ഏപ്രിൽ 23-നാണ് പാകിസ്ഥാൻ റേഞ്ചേഴ്‌സ് പൂർണം കുമാർ ഷായെ കസ്റ്റഡിയിലെടുത്തത്. 20 ദിവസങ്ങൾക്ക് ശേഷം ബുധനാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ ഇന്ത്യക്ക് കൈമാറിയത്. അട്ടാരി-വാഗാ അതിർത്തിയിൽവെച്ചായിരുന്നു ജവാനെ പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറിയത്. പൂർണം ഷാ നിലവിൽ ഇന്ത്യൻ സൈനിക കേന്ദ്രത്തിലാണ് ഉള്ളത്. അദ്ദേഹം മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുത്ത് വരുന്നതായും ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചതായും സൈനികവൃത്തങ്ങൾ അറിയിച്ചു.











