
ഭാര്യയെ മക്കളുടെ മുന്നിൽ വച്ച് ക്രൂരമായി മർദിക്കുകയും അപമാനിക്കുകയും ചെയ്ത ഭർത്താവ് അറസ്റ്റിൽ. മറ്റൊരു പുരുഷനൊപ്പം താമസിക്കുന്നു എന്നാരോപിച്ചാണ് യുവതിയെ കൈകാലുകൾ കെട്ടിയിട്ട് മർദിക്കുകയും തല മൊട്ടയടിച്ച് മുഖത്ത് കരി ഓയിൽ പുരട്ടുകയും ചെയ്തത്. ഛത്തീസ്ഗഡിലെ കോറിയ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. താര എന്ന യുവതിയെയാണ് ഭർത്താവ് ജിതേന്ദ്ര ഗാസിയ ക്രൂരമായി ആക്രമിച്ചത്. താരയുടെ പരാതിയെ തുടർന്നാണ് ജിതേന്ദ്ര ഗാസിയക്കെതിരെ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്.
15 വർഷം മുൻപ് വിവാഹിതരായ ഇരുവർക്കും നാല് മക്കളുണ്ട്. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭർത്താവിൽ നിന്ന് അകന്ന് താമസിച്ചുവരികയായിരുന്നു താര. ഇതിനിടെയാണ് യുവതി താമസിച്ചിരുന്ന വീട്ടിലെത്തിയ ജിതേന്ദ്ര ആക്രമണം നടത്തിയതെന്ന് പരാതി. പുറത്തേക്ക് വിളിച്ചുവരുത്തിയ ശേഷം മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയെ കയറുകൊണ്ട് ബന്ധിച്ചുവെന്നും ക്രൂരമായി മർദിച്ചുവെന്നും പരാതിയിൽ പറയുന്നു. മുടി മുറിച്ചശേഷം തല മൊട്ടയടിക്കുകയും മുഖത്ത് കരിയും എൻജിൻ ഓയിലും പുരട്ടി അപമാനിക്കുകയും ചെയ്തതായി യുവതി പൊലീസിനോട് മൊഴിനൽകി.
സംഭവസമയത്ത് മക്കൾ എല്ലാം അവിടെയുണ്ടായിരുന്നുവെന്നും അവരുടെ മുന്നിൽ വച്ചായിരുന്നു പീഡനമെന്നും യുവതി ആരോപിക്കുന്നു. അമ്മയെ അടിക്കാൻ കുട്ടികളോട് ഭർത്താവ് നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു. അമ്മയുടെ മുഖത്തടിക്കാൻ ജിതേന്ദ്ര മക്കളോട് ആവശ്യപ്പെട്ടു. കുട്ടികളിൽ ഒരാളെ മൂത്രം കുടിപ്പിക്കാൻ നിർബന്ധിച്ചു. തുടർന്ന് പ്രതി തന്നെ മൂത്രം കുടിപ്പിച്ചതായും യുവതി ആരോപിച്ചു.
ജിതേന്ദ്രയുടെ ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭാര്യ കുടുംബത്തെ ഉപേക്ഷിച്ച് മറ്റൊരു പുരുഷനോടൊപ്പം താമസിക്കുകയാണെന്ന് പ്രതി വിഡിയോയിൽ ആരോപിക്കുന്നുണ്ട്. താര നേരത്തെ തൻറെ അളിയനൊപ്പവും സഹോദരീപുത്രനോടൊപ്പവും ഒളിച്ചോടിയിരുന്നുവെന്നും ഭർത്താവ് പറയുന്നു. ഭർത്താവിൻറെ ആരോപണങ്ങൾ തെറ്റാണെന്നും വർഷങ്ങളായി ഇയാൾ തൻറെ സ്വഭാവത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നതായും ഉപദ്രവിച്ചിരുന്നതായും യുവതി പൊലീസിനോട് പറഞ്ഞു.
മദ്യലഹരിയിലായിരുന്ന ഭർത്താവ് ആക്രമിച്ചെന്ന പരാതിയുമായാണ് യുവതി ആദ്യം പൊലീസിനെ സമീപിച്ചത്. പിന്നാലെ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കൂടുതൽ ഗുരുതര വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തു.










