
ഉത്തർപ്രദേശിലെ അലിഗഡിൽ മകളുടെ പ്രതിശ്രുത വരനൊപ്പം അമ്മ ഒളിച്ചോടിയത് വലിയ വാർത്തയായിരുന്നു. മകളുടെ വിവാഹത്തിന് ഒൻപത് ദിവസം മുൻപാണ് സപ്ന എന്ന വീട്ടമ്മ മകളുടെ പ്രതിശ്രുത വരനൊപ്പം നാടുവിട്ടത്. വിവാഹത്തിനായി കരുതിയിരുന്ന സ്വർണവും പണവുമായാണ് ഇവർ യുവാവിനൊപ്പം പോയത്. സംഭവത്തിനു പിന്നാലെ കുടുംബം നൽകിയ പരാതിയിൽ മദ്രക് പൊലീസ് കേസെടുത്തതിന് പിന്നാലെ സപ്നയും യുവാവും പൊലീസിന് മുന്നിൽ ഹാജരായി. മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയതിന് പിന്നിലെ കാരണവും വീട്ടമ്മ പൊലീസിനോട് വെളിപ്പെടുത്തി.
മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ പീഡനം കാരണമാണ് താൻ മകളുടെ പ്രതിശ്രുതവരനായ രാഹുലിനൊപ്പം ഒളിച്ചോടിയതെന്നാണ് സപ്ന വെളിപ്പെടുത്തിയത്. മകളും തന്നോട് ഇടയ്ക്കിടെ വഴിക്കിടാറുണ്ടെന്നും സ്പന പൊലീസിനു മൊഴി നൽകി. എന്തു സംഭവിച്ചാലും താൻ ഇനി രാഹുലിനൊപ്പം മാത്രമേ ജീവിക്കുവെന്നും പൊലീസ് കേസെടുത്തതുകൊണ്ട് മാത്രമാണ് തിരിച്ചുവരാൻ തീരുമാനിച്ചതെന്നും സപ്ന പറയുന്നു. അതേസമയം സപ്നയുടെ ഭർത്താവ് ജിതേന്ദ്ര കുമാർ ഉന്നയിച്ച ആരോപണങ്ങളും യുവതി നിഷേധിച്ചു. താൻ പോകുമ്പോൾ ഒരു മൊബൈലും 200 രൂപയും മാത്രമേ എടുത്തിരുന്നുള്ളൂ എന്നാണ് സപ്ന പൊലീസിനോട് പറഞ്ഞത്. അതേസമയം, സപ്ന ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ മാത്രമാണ് താൻ ഒപ്പം പോയതെന്നാണ് രാഹുൽ പൊലീസിനോട് പറഞ്ഞത്.











