
തിരുവനന്തപുരം: സിപിഎം നേതാവ് പി എസ് സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണം നിഷേധിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിൽ പലവിധ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും അതിനെതിരെ സ്വാഭാവിക നടപടിയുണ്ടാകുമെന്നുമായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. ചോദ്യത്തോര വേളയിൽ എം.കെ. മുനീറിനുവേണ്ടി എൻ.ഷംസുദ്ദീൻ കോഴ വിവാദം ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഭരണഘടന ചുമതലപ്പെടുത്തിയതിനനുസരിച്ച് ഫലപ്രദമായി മുന്നോട്ടുപോകുന്ന ഏജൻസിയാണ് കേരളത്തിൽ പിഎസ്‌സിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനെ അപകീർത്തിപ്പെടുത്താനുള്ള ഒട്ടേറെ ശ്രമങ്ങൾ നേരത്തേതന്നെ ഉണ്ടായിട്ടുണ്ടെന്നും നിർഭാഗ്യകരമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎസ്‌സി അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതോ നിയമിക്കുന്നതോ ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടാണെന്ന് ആർക്കും പറയാനാകില്ല. ഒരുതരത്തിലുമുള്ള വഴിവിട്ട രീതികളും ഉണ്ടാകാറില്ല. തട്ടിപ്പുകൾ പലരീതിയിൽ നടക്കുന്നുണ്ട്. തട്ടിപ്പ് നടക്കുമ്പോൾ സ്വാഭാവികമായി അതിനുള്ള നടപടികൾ ഉണ്ടാകുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.