
മുംബൈ: ആദ്യകാല ബോളിവുഡ് നടി കാമിനി കൗശൽ അന്തരിച്ചു. 98 വയസ്സായിരുന്നു. ഏഴു പതിറ്റാണ്ട് ഇന്ത്യൻ സിനിമാ മേഖലയിൽ തിളങ്ങിയ കാമിനി പഴയ തലമുറയേയും പുതിയ തലമുറയെയും ഒരുപോലെ ആകർഷിച്ച താരമാണ്.
നിലവിൽ പാകിസ്താനിൽപ്പെട്ട ലാഹോറിലാണ് കാമിനിയുടെ ജനനം. ഇന്ത്യൻ ബ്രയോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്ത സസ്യശാസ്ത്രജ്ഞൻ പ്രൊഫ. ശിവ് റാം കാശ്യപിന്റെ മകളാണ്. 1946-ൽ ചേതൻ ആനന്ദിന്റെ നീച്ചേ നഗർ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. കാൻ ചലച്ചിത്രമേളയിൽ പാം ദിയോർ നേടി ഇന്ത്യൻ സിനിമയെ ലോക വേളിയിൽ എത്തിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്.
തുടർന്ന് ആഗ്, ഷഹീദ്, നദിയാ കെ പാർ എന്നിവയിലൂടെ ശ്രദ്ധേയയായി. ദിലീപ് കുമാർ, ദേവാനന്ദ്, രാജ് കപൂർ എന്നിവർക്ക് ഒപ്പമുള്ള അഭിനയങ്ങൾ 40-കളിലെ ഏറ്റവും ഉയർന്ന പ്രതിഫലമുള്ള നായികമാരിൽ ഒരാളായി കാമിനിയെ ഉയർത്തി.
1963-നുശേഷം സ്വഭാവ വേഷങ്ങളിലേക്ക് മാറിയ അവർ ദോ രാസ്തേ, പ്രേം നഗർ, മഹാചോർ എന്നിവയിലൂടെ തന്റെ വൈവിധ്യം തെളിയിച്ചു. കരിയറിന്റെ അവസാനഘട്ടത്തിലും അവർ ആധുനിക ബോളിവുഡിൽ സജീവ സാന്നിധ്യമായിരുന്നു. ഷാരൂഖ് ഖാന്റെ ചെന്നൈ എക്സ്പ്രസ്, ഷാഹിദ് കപൂറിന്റെ കബീർ സിംഗ് എന്നിവയിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആമിർ ഖാൻ നായകനായ ലാൽ സിംഗ് ഛദ്ദയിലെ അതിഥി വേഷമാണ് കാമിനിയുടെ അവസാന ചലച്ചിത്രം.











