
ബോബി ചെമ്മണ്ണൂരിന് ജയിലിൽ വി.ഐ.പി പരിഗണന നൽകിയ സംഭവത്തിൽ മധ്യമേഖല ജയിൽ ഡി.ഐ.ജി. അജയകുമാർ, സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെ സസ്പെൻഡ് ചെയ്തു. നടിയെ അപമാനിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയവെ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സൗകര്യങ്ങളൊരുക്കിയെന്ന വിവാദത്തിൽ ജയിൽ ആസ്ഥാന ഡി.ഐ.ജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്മേലാണ് നടപടി.
ജയിലിൽ ബോബിയെ കാണാൻ വി.ഐ.പികൾ എത്തിയ സംഭവം നേരത്തെ വിവാദമായിരുന്നു. കൂടാതെ, മറ്റ് പരിഗണനകൾ ബോബിക്ക് ലഭിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വിഷയത്തിലാണ് ജയിൽ ആസ്ഥാന ഡി.ഐ.ജി ജയിൽ ഉദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചത്. സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ കൂടാതെ മറ്റ് ഉദ്യോഗസ്ഥരുടെ പേരും റിപ്പോർട്ടിലുണ്ടായിരുന്നു. ഇവരെ സ്വാധീനിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഒരു തൃശ്ശൂർ സ്വദേശി ഉൾപ്പെടെ മൂന്ന് വി.ഐ.പികൾ ബോബി ചെമ്മണ്ണൂരിനെ സന്ദർശിച്ചുവെന്നും രജിസ്റ്ററിൽ അവർ പേര് രേഖപ്പെടുത്തിയില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇവർ ഒരു മണിക്കൂറോളം ബോബി ചെമ്മണ്ണൂരുമായി സമയം ചെലവഴിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.











