
കൊച്ചി: നടി ഹണി റോസിനെതിരായ അശ്ലീല അധിക്ഷേപ പരാമർശ കേസിൽ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യത്തിലുമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആവശ്യപ്പെടുമ്പോൾ
അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയ നിബന്ധനകളും ജാമ്യവ്യവസ്ഥയായി ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണമെന്നും അല്ലാത്തപക്ഷം ജാമ്യം റദ്ദുചെയ്യുമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
‘‘ഒരു സ്ത്രീയെ അവരുടെ ബാഹ്യരൂപത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നെങ്കിൽ അതു അവരെയല്ല നിർവചിക്കുക, മറിച്ച് നിങ്ങളെത്തന്നെയാണ്’ എന്ന അമേരിക്കൻ മോട്ടിവേഷനൽ പ്രാസംഗികൻ ഡോ.സ്റ്റീവ് മരാബോളിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് കോടതി ജാമ്യ ഉത്തരവ് ആരംഭിച്ചിരിക്കുന്നത്. ‘‘ബോഡിഷെയ്മിങ് ഒരു വിധത്തിലും സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല. തടിച്ചത്, മെലിഞ്ഞത്, െപാക്കം കുറഞ്ഞത്, പൊക്കം കൂടിയത്, കറുത്തത് തുടങ്ങി ഒരാളുടെ ശരീരത്തെക്കുറിചച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കണം. നമ്മുടെ ശരീരം മാറും, മനസ്സ് മാറും, ഹൃദയം മാറും. ഇത് ജീവിതമാണ്. സ്ത്രീയോ പുരുഷനോ ആവട്ടെ, മറ്റുള്ളവരെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ എല്ലാവരും ശ്രദ്ധാലുക്കളായിരിക്കണം.’’– കോടതി പറഞ്ഞു.
അറസ്റ്റ് ചെയ്യപ്പെട്ട് ആറാംനാളാണ് ബോബി ചെമ്മണൂർ പുറത്തേക്ക് വരുന്നത്. കാക്കനാട് ജയിലിലായിരുന്നു ബോബി ചെമ്മണൂർ കഴിഞ്ഞിരുന്നത്. ഹണിറോസിനെതിരായി ജാമ്യഹർജിയിൽ പറഞ്ഞകാര്യങ്ങൾ ബോബി ചെമ്മണൂർ പിൻവലിച്ചിരുന്നു.











