
ഇസ്ലാമാബാദ്: പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യയുടെ വ്യോമാക്രമണം. പാകിസ്ഥാനിലെ വിവിധ നഗരങ്ങളിൽ ഇന്ത്യ ശക്തമായ മിസൈലാക്രമണമാണ് നടത്തിയത്. തലസ്ഥാന നഗരമായ ഇസ്ലാമാബാദിലും സിയാൽകോട്ടിവും കറാച്ചിയിലും ലാഹോറിലും തുടർ ആക്രമണങ്ങൾ നടത്തിയ ഇന്ത്യയുടെ സൈനിക നടപടിയിൽ നടുങ്ങി വിറച്ചിരിക്കുകയാണ് പാകിസ്ഥാൻ. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിൻറെ വീടിന്റെ 20 കിലോമീറ്റർ ചുറ്റലവിനുള്ളിലും സ്ഫോടനമുണ്ടായി. ഇതോടെ ഷഹബാസ് ഷരീഫിനെ മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളെല്ലാം ഇരുട്ടിലാണ്.
പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ത്യ വ്യോമാക്രമണം തുടരുകയാണ്. സിയാൽകോട്ടിവും കറാച്ചിയിലും ലാഹോറിലും തുടർ ആക്രമണമുണ്ടായി. കറാച്ചി തുറമുഖത്തും ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. നാല് പാക് പോർവിമാനങ്ങൾ ഇന്ത്യ വെടിവെച്ച് വീഴ്ത്തി. കച്ചിൽ മൂന്ന് ഡ്രോണുകളും വീഴ്ത്തിയിട്ടുണ്ട്. പാകിസ്ഥാന്റെ എയർ ഫോഴ്സ് വിമാനം പത്താൻകോട്ടിൽ വെടിവച്ചിട്ടു. വ്യോമ പ്രതിരോധ സംവിധാനത്തിലൂടെയാണ് തകർത്തത്. ജലന്ധറിൽ രണ്ട് ഡ്രോണുകൾ ഇന്ത്യ വെടിവെച്ചിട്ടു. പാകിസ്ഥാൻറെ മൂന്ന് പോർവിമാനങ്ങളും ഇന്ത്യ വീഴ്ത്തി.
അതിനിടെ രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം നടത്തിയ യുദ്ധവിമാനങ്ങളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വിമാനങ്ങൾ തകരുന്ന സാഹചര്യത്തിൽ ഇവർ പുറത്തേക്ക് ചാടിയതായിരിക്കാം എന്നാണ് അനുമാനം. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും സേനാ വൃത്തങ്ങൾ പുറത്തുവിട്ടിട്ടില്ല. സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം എന്ന നിലപാട് കേന്ദ്ര സർക്കാർ ആവർത്തിച്ചു.