
ഡൽഹിയിലെ മുസ്തഫാബാദ് മണ്ഡലത്തിന്റെ പേരു മാറ്റുമെന്ന് നിയുക്ത ബിജെപി എംഎൽഎയുടെ പ്രഖ്യാപനം. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെയാണ് മണ്ഡലത്തിൽനിന്നും വിജയിച്ച മോഹൻ സിങ് ബിഷ്ടാവിന്റെ പ്രഖ്യാപനം. ശിവപുരി എന്നോ ശിവവിഹാർ എന്നോ ആകും മണ്ഡലത്തിന്റെ പുതിയ പേരെന്നും അദ്ദേഹം വ്യക്തമാക്കി. എഎപി നേതാവ് അദീൽ അഹമ്മദ് ഖാനെയും എഐഎംഐഎം സ്ഥാനാർത്ഥി മുഹമദ് താഹിർ ഹുസൈനെയും പരാജയപ്പെടുത്തിയാണു 17,578 വോട്ടുകൾക്ക് മോഹൻ സിങ് ബിഷ്ട് ഇവിടെ നിന്നും വിജയിച്ചു കയറിയത്..
‘ഔദ്യോഗിക കണക്കുകൾ പ്രകാരം മണ്ഡലത്തിൽ 45 ശതമാനം മുസ്‌ലീം വിഭാഗമാണ്. പക്ഷേ, മണ്ഡലത്തിൽ യാത്ര ചെയ്തതിൽ നിന്നും മുസ്‌ലീം വിഭാഗം 60 ശതമാനവും ഹിന്ദുക്കൾ 40 ശതമാനവുമാണെന്ന് മനസിലാക്കി. ഞങ്ങൾ ഒരു സെൻസസ് നടത്തും. മുസ്തഫാബാദിന്റെ പേര് ശിവ് വിഹാർ അല്ലെങ്കിൽ ശിവപുരി എന്നു മാറ്റുകയും ചെയ്യും.’ – മോഹൻ സിങ് ബിഷ്ട് പറഞ്ഞു. 2020ൽ കലാപം നടന്ന മണ്ഡലമാണു മുസ്തഫാബാദ്.











