
തിരുവനന്തപുരം: ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹിപ്പട്ടിക പുറത്തുവന്നതോടെ കേരളത്തിലെ പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങളിലും നിർണായക മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു. മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാരായി. അതേസമയം, എ.പി. അബ്ദുള്ളക്കുട്ടിക്ക് ദേശീയ ഉപാധ്യക്ഷ പദവി നഷ്ടമായി.
2020 ഫെബ്രുവരി മുതൽ 2025 മാർച്ച് വരെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ. സുരേന്ദ്രന്, സ്ഥാനമൊഴിഞ്ഞതിന് ശേഷമാണ് ദേശീയതലത്തിൽ സുപ്രധാന ചുമതല ലഭിക്കുന്നത്. പി.എസ്. ശ്രീധരൻപിള്ളയുടെ പിൻഗാമിയായാണ് സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷസ്ഥാനത്തെത്തിയത്. ദേശീയ സെക്രട്ടറിസ്ഥാനം ലഭിച്ചതോടെ കേരള ബിജെപിയിലെ വി. മുരളീധരൻ പക്ഷത്തിന് കൂടുതൽ സ്വാധീനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, പി.കെ. കൃഷ്ണദാസ് പക്ഷത്തിന് പുതിയ ദേശീയ പട്ടിക തിരിച്ചടിയായി. കൃഷ്ണദാസ് പക്ഷത്തിലെ പ്രമുഖർക്കോ കൃഷ്ണദാസിനുതന്നെയോ ദേശീയ ഭാരവാഹിപ്പട്ടികയിൽ ഇടം ലഭിച്ചില്ല. കൃഷ്ണദാസിന് ദേശീയതലത്തിൽ പുതിയ ചുമതല ലഭിക്കുമെന്ന പ്രതീക്ഷകൾക്കിടെയാണ് പട്ടിക പുറത്തുവന്നത്.
കേരളത്തിലെ ബിജെപിയുടെ പ്രമുഖ വനിതാ നേതാക്കളിലൊരാളായ ശോഭാ സുരേന്ദ്രനും പട്ടികയിൽ ഇടം നേടിയില്ല. ദേശീയതലത്തിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകിയിട്ടുണ്ടെങ്കിലും കേരളത്തിൽനിന്നുള്ള ശോഭയുടെ അഭാവം പാർട്ടിക്കുള്ളിൽ ശ്രദ്ധേയമായി.
ഇതിനിടെ, അനൂപ് ആന്റണിക്ക് ദേശീയ ഭാരവാഹിത്വം ലഭിക്കാതിരുന്നതും ചർച്ചയായിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവല്ലയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച അനൂപ് 43,078 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. സിറ്റിങ് എംഎൽഎ മാത്യു ടി. തോമസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അനൂപിന്റെ മുന്നേറ്റം. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്ന അനൂപിന് ദേശീയ പദവി ലഭിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും പട്ടികയിൽ ഇടം ലഭിച്ചില്ല.
അതേസമയം, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിക്ക് ദേശീയ സെക്രട്ടറി പദവി ലഭിച്ചു. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ അനിൽ ഇതിനകം ദേശീയതലത്തിൽ പാർട്ടിയുടെ ശ്രദ്ധ നേടിയ നേതാവാണ്.
സിപിഎമ്മിൽനിന്ന് കോൺഗ്രസിലേക്കും പിന്നീട് ബിജെപിയിലേക്കും എത്തിയ എ.പി. അബ്ദുള്ളക്കുട്ടിക്കും പുതിയ പട്ടിക തിരിച്ചടിയായി. 2019ലാണ് അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നത്. 2020ൽ ദേശീയ ഉപാധ്യക്ഷനായി നിയമിതനായ അദ്ദേഹത്തിന് ഇത്തവണ ആ പദവി നഷ്ടപ്പെട്ടു.
സുരേന്ദ്രന് ദേശീയ സെക്രട്ടറി പദവി ലഭിച്ചതും കൃഷ്ണദാസ് പക്ഷത്തിന് പ്രാതിനിധ്യം നഷ്ടപ്പെട്ടതും ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പട്ടികയ്ക്ക് പുറത്തായതും കേരള ബിജെപിയിലെ വരുംകാല അധികാരസമവാക്യങ്ങളിൽ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്.










