
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ കാണാൻ വീട്ടിലെത്തിയ ബിജെപി എംപിയെ വീട്ടിൽ നിന്നും ഇറക്കിവിട്ടെന്ന് റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ അമേരിക്കയിലെത്തിയ ഇന്ത്യൻ സംഘത്തിൽ അംഗമായ ബിജെപി എംപി പ്രോട്ടോക്കോൾ ലംഘിച്ച് ട്രംപിന്റെ മാരാ ലോഗോ വസതിയിൽ ചെന്നത്. ഈ എംപിയോട് ട്രംപ് ക്ഷോഭിക്കുകയും വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ പറയുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കോൺഗ്രസ് നേതാവ് ശശി തരൂരിൻറെ നേതൃത്വത്തിലുള്ള സംഘമാണ് അമേരിക്ക സന്ദർശിച്ചത്. ബി.ജെ.പി നേതാക്കളായ തേജസ്വി സൂര്യ, ശശാങ്ക് മണി ത്രിപാഠി, ഭുബനേശ്വർ കലിത എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇക്കൂട്ടത്തിലെ യുവ എം.പിയാണ് വിദേശകാര്യ മന്ത്രാലയത്തിൻറെ അനുമതിയില്ലാതെ പ്രോട്ടോക്കോൾ ലംഘിച്ച് ഡൊണൾഡ് ട്രംപിനെ കാണാൻ മാരാ ലോഗോ വസതിയിൽ ചെന്നത്. അമേരിക്കയിലുള്ള തൻറെ ഒരു സുഹൃത്ത് വഴിയാണ് ബിജെപി നേതാവ് ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്.
കർണാടകയിൽ നിന്നുള്ള യുവ എം.പിയാണ് ഇതെന്ന് സൂചനയുണ്ട്. നേരത്തെ ഇൻഡിഗോ വിമാനത്തിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതിൻറെ പേരിലും ഈ എംപി. വിവാദത്തിലായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ എം.പിയെ രാഷ്ട്രപതിഭവൻ ശാസിച്ചു. ബി.ജെ.പി ദേശീയ നേതൃത്വം താക്കീത് നൽകിയെന്നും പറയപ്പെടുന്നു. ആരാണ് എം.പിയെന്നും എന്തു നടപടി സ്വീകരിച്ചുവെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖർഗെ ആവശ്യപ്പെട്ടു.











