
ഓപ്പറേഷൻ സിന്ദൂറിൽ മുൻനിരയിലുണ്ടായിരുന്ന കേണൽ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രി നടത്തിയ പരാമർശം വിവാദമാകുന്നു. ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ വിജയ് ഷായുടെ പരാമർശമാണ് വിവാദമായത്. ‘ഭീകരവാദികളുടെ സഹോദരി’ എന്നായിരുന്നു കേണൽ സോഫിയ ഖുറേഷിയെ വിജയ് ഷാ വിളിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷൻ സിന്ദൂറിൽ മുൻനിരയിലുണ്ടായിരുന്ന സൈനിക ഉദ്യോഗസ്ഥയായിരുന്നു കേണൽ സോഫിയ ഖുറേഷി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രസംഗിക്കവെയാണ് വിജയ് ഷായുടെ വിവാദ പരാമർശം. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു വിജയ് ഷായുടെ പ്രസ്താവന.
ഷായുടെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിത്തു പട്‌വാരി, മന്ത്രിയുടെ ഈ ചിന്താഗതി ബിജെപി അംഗീകരിക്കുന്നുണ്ടോയെന്നു ചോദിച്ചു. അവർ നമ്മുടെ സഹോദരിമാരാണെന്നും പ്രസംഗത്തെ തെറ്റിദ്ധരിക്കരുതെന്നും വിജയ് ഷാ പിന്നീടു തിരുത്തി.











