
പനാജി: പ്രായപൂർത്തിയാകാത്ത മുപ്പതോളം പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കേസിൽ ഗോവയിൽ ബിജെപി നേതാവിന്റെ മകൻ അറസ്റ്റിലായി. കുർചോറം കക്കോറ മുനിസിപ്പൽ കൗൺസിലർ സുസാന്ത് നായിക്കിന്റെ മകൻ സോഹം നായിക് (20) ആണ് പിടിയിലായത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 25 മുതൽ 30 വരെ പെൺകുട്ടികളെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി.
ഇരകളുടെ ദൃശ്യങ്ങൾ പകർത്തി പിന്നീട് ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുമ്പോൾ ഇയാൾ തന്നെയാണ് പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ഇയാൾ പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്ന വീഡിയോകൾ സുഹൃത്തുക്കൾക്ക് കാട്ടിക്കൊടുക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിനെ തുടർന്ന് പ്രദേശത്ത് ശക്തമായ പ്രതിഷേധം ഉയർന്നു. പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധക്കാർ ഒത്തുകൂടി.
കോളേജ് പഠനകാലത്താണ് ഇയാൾ പെൺകുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കിയതെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്.











