12:58pm 21 August 2026
NEWS
ആളുകളെ പറഞ്ഞു പറ്റിക്കരുത്; പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ വി.ഡി. സതീശനെ വെല്ലുവിളിച്ച് ബിജെപി നേതാവ്
21/08/2026  12:49 PM IST
nila
ആളുകളെ പറഞ്ഞു പറ്റിക്കരുത്; പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ വി.ഡി. സതീശനെ വെല്ലുവിളിച്ച് ബിജെപി നേതാവ്

കൊച്ചി: പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. പദ്ധതിയിൽ നിന്ന് പിന്മാറാൻ സംസ്ഥാന സർക്കാരിന് സാധിക്കില്ലെന്ന വാദം ഉയർത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പറവൂരിൽ ബിജെപി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജിജി ജോസഫ്. പിഎം ശ്രീ പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാന സർക്കാരിനുണ്ടെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

"ഒപ്പിട്ടതിനാൽ പിന്മാറാൻ കഴിയില്ലെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കരുത്. പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറിയാലും മറ്റ് കേന്ദ്ര ഗ്രാന്റുകളെ അത് ബാധിക്കില്ല. പദ്ധതിയിൽ നിന്ന് പിന്മാറിയതിന്റെ പേരിൽ കേന്ദ്രം കേരളത്തിനെതിരെ നടപടി സ്വീകരിക്കില്ല. അതിനാൽ യുഡിഎഫ് സർക്കാർ ആർജവം കാണിക്കണം," ജിജി ജോസഫ് പറഞ്ഞു.

പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതിനു പിന്നാലെ സിപിഐ ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചതോടെയാണ് പിണറായി സർക്കാർ പിന്നോട്ടുപോയതെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് കെ.എം. ഷാജി നേരത്തെ പറഞ്ഞിരുന്നുവെന്നും ജിജി ജോസഫ് പരിഹസിച്ചു.

"എയ്‌റോപ്ലെയിൻ പറക്കും പോലെ വേഗത്തിൽ യുഡിഎഫ് അധികാരത്തിലെത്തി. വേങ്ങരയിൽ നിന്ന് 50 കിലോമീറ്റർ മാത്രമാണ് അറബിക്കടലിലേക്ക്. പിഎം ശ്രീ പദ്ധതി കടലിൽ കൊണ്ടുപോയി കളഞ്ഞോ?" എന്നായിരുന്നു ജിജി ജോസഫിന്റെ പരിഹാസം.

പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട് ബിജെപിയും സംസ്ഥാന സർക്കാരും തമ്മിലുള്ള രാഷ്ട്രീയ തർക്കം തുടരുന്നതിനിടെയാണ് ജിജി ജോസഫിന്റെ പരാമർശം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img