
ന്യൂഡൽഹി: കോൺഗ്രസിന്റെ മുതിർന്ന നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ്ങിന് ബിജെപിയിൽ ചേരാൻ പരസ്യ ക്ഷണം. പാർട്ടിയിൽ ചേർന്നാൽ 'രാജകീയ പരിഗണന' നൽകുമെന്ന് ബിജെപി എംഎൽഎ നടത്തിയ പരാമർശമാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടുന്നത്.
ദീർഘകാലമായി ബിജെപിയുടെ കടുത്ത വിമർശകരിലൊരാളായ ദിഗ്‌വിജയ് സിങ്ങിനെതിരെ നിരന്തരം രാഷ്ട്രീയ ആക്രമണം നടത്തിയിരുന്ന പാർട്ടിയിൽ നിന്നാണ് ഇപ്പോൾ അപ്രതീക്ഷിതമായ ക്ഷണം ഉയർന്നത്. മുഖ്യമന്ത്രി മോഹൻ യാദവിനെതിരായ ആരോപണങ്ങളിൽ ദിഗ്‌വിജയ് സിങ് കോൺഗ്രസ് നിലപാടിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
ഉജ്ജയിനിലെ വീർ ഭാരത് ന്യാസ് ട്രസ്റ്റുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളിൽ ക്രമക്കേടുണ്ടെന്ന ആരോപണമാണ് വിവാദത്തിന് തുടക്കമായത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജിതു പട്‌വാരി, മുഖ്യമന്ത്രി മോഹൻ യാദവിന്റെ കുടുംബത്തിന്റെയും അനുയായികളുടെയും പങ്ക് ചൂണ്ടിക്കാട്ടി, ഏകദേശം 500 കോടി രൂപ വിലമതിക്കുന്ന സർക്കാർ ഭൂമി വെറും ഒരു രൂപയ്ക്ക് ട്രസ്റ്റിന് കൈമാറിയെന്ന ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു.
എന്നാൽ ദിവസങ്ങൾക്കകം ദിഗ്‌വിജയ് സിങ് തന്നെ ഈ ആരോപണത്തെ തള്ളി രംഗത്തെത്തി. ആവശ്യമായ രേഖകൾ തന്റെ കൈവശമുണ്ടെന്നും ഭൂമി സ്വകാര്യ ട്രസ്റ്റിന് അല്ല, സർക്കാർ ട്രസ്റ്റിനാണ് കൈമാറിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
"എന്റെ കൈവശം എല്ലാ രേഖകളും ഉണ്ട്. ഭൂമി ഒരു സ്വകാര്യ ട്രസ്റ്റിന് നൽകിയിട്ടില്ല. അത് സർക്കാർ ട്രസ്റ്റിനാണ് നൽകിയത്. തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് നാട്ടിൽ പഞ്ഞമില്ല," എന്നായിരുന്നു ദിഗ്‌വിജയ് സിങ്ങിന്റെ പ്രതികരണം.
കോൺഗ്രസ് നേതാവിന്റെ ഈ നിലപാടിന് പിന്നാലെ ബിജെപി എംഎൽഎയുടെ ക്ഷണവും 'രാജകീയ പരിഗണന' വാഗ്ദാനവും പുറത്തുവന്നതോടെ മധ്യപ്രദേശ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്കും കോൺഗ്രസിനുള്ളിൽ അസ്വസ്ഥതയ്ക്കും വഴിവെച്ചിരിക്കുകയാണ്.










