
മകനെ കഞ്ചാവ് കേസിൽ പിടികൂടിയ സംഭവത്തിൽ യു.പ്രതിഭ എംഎൽഎയ്ക്ക് പിന്തുണ അറിയിച്ച് ബിജെപി നേതാവ് ബിപിൻ സി.ബാബു. അടുത്തിടെയാണ് ബിപിൻ സി ബാബു സിപിഎം വിട്ട് ബിജെപിയിൽ ചേർന്നത്. യു പ്രതിഭ എംഎൽഎയെ ബിജെപിയിലേക്കു ക്ഷണിച്ച് ബിപിൻ സി ബാബു ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. മകൻ കഞ്ചാവ് കേസിൽ പ്രതിയായ സംഭവത്തിൽ സിപിഎമ്മിലെ ഒരു നേതാവും പ്രതിഭയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബിപിൻ സി ബാബു സിപിഎമ്മിനെ വിമർശിക്കുന്നത്. അമ്മ എന്ന നിലയിൽ പ്രതിഭയുടെ വികാരത്തെ മാനിക്കണമെന്നും ബിപിൻ പറയുന്നു.
ബിപിന്റെ കുറിപ്പിന്റെ പൂർണരൂപം
പ്രിയമുള്ളവരേ , രണ്ട് ദിവസം ആയി ദൃശ്യ മാധ്യമങ്ങളിൽ കൂടെ ഒരു അമ്മയെയും മകനെയും തേജോവധം ചെയ്തു കൊണ്ടിരിക്കുകയാണ്. ഒൻപത് കുട്ടികളുടെ ഭാവി ആണ് ഇതിൽ കൂടെ നിങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ആ കുഞ്ഞുങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മാനസികാവസ്ഥ എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ ? കുഞ്ഞുങ്ങളുടെ കയ്യിൽനിന്ന് തെറ്റുകൾ സംഭവിച്ചിട്ടുണ്ടേൽ തന്നെ ഒരു അമ്മ എന്ന നിലയിൽ അവരുടെ വികാരത്തെ മാനിക്കണമായിരുന്നു.
അവർ വിശ്വസിക്കുന്ന പ്രസ്ഥാനവും യാതൊരു രീതിയിലും അവർക്ക് പിന്തുണ നൽകിയില്ല. അവരെ വളഞ്ഞിട്ട് ആക്രമിച്ച രീതി തികച്ചും അപലപനീയമാണ് . എന്തെങ്കിലും സാഹചര്യത്തിൽ അവരിൽ തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്തി അവരെ നല്ലതിലേക്ക് നയിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. നാളെയുടെ വാഗ്ദാനങ്ങൾ ആണ് അവർ. ഇങ്ങനെ ഒരു സാഹചര്യത്തിൽ കൂടെ നിൽക്കേണ്ടവർ പോലും കൂടെ നിന്നില്ല. നാളെയെ കുറിച്ച് ചിന്തിക്കുന്ന ദേശിയതയിലേക്ക് ഞാൻ പ്രിയപ്പെട്ട എംഎൽഎയെ സ്വാഗതം ചെയ്യുന്നു.











