
പാട്ന: നിയമസഭാ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്കെത്തവെ ബീഹാറിൽ എൻഡിഎ തരംഗം. ഏറ്റവുമൊടുവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം എൻഡിഎ സഖ്യം 200 സീറ്റുകൾ കടന്നു. പ്രതിപക്ഷം തകർന്നടിയുന്ന കാഴ്ച്ചയാണ് ബീഹാറിൽ കാണാനാകുന്നത്.
ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യം പൂർണമായും പരാജയപ്പെടുന്ന കാഴ്ച്ചയാണ് ബീഹാറിൽ. സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ സ്ഥാനം തന്നെ ചോദ്യചിഹ്നമാകുന്ന തലത്തിലുള്ള വിജയമാണ് എൻഡിഎയ്ക്ക് ജനം സമ്മാനിച്ചിരിക്കുന്നത്. ആർജെഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 36 സീറ്റുകളിൽ മാത്രമാണ് നിലവിൽ ലീഡുള്ളത്. ഇതിൽ കോൺഗ്രസിന്റെ സ്ഥാനം നാലിലൊതുങ്ങി. പ്രതിപക്ഷ സഖ്യത്തെ നയിക്കുന്ന ആർജെഡി തകർന്നടിയുന്നതുമാണ് വോട്ടെണ്ണൽ ഫലങ്ങൾ പുറത്തുവരുമ്പോൾ കാണുന്നത്.
തൊഴിലില്ലായ്മയും പിന്നാക്കാവാസ്ഥയും സജീവ ചർച്ചയാക്കി യുവതയുടെ നേതാവായി തേജസ്വിയെ മുൻനിർത്തി ഭരണം പിടിക്കാമെന്ന ഇന്ത്യാസഖ്യത്തിന്റെ മോഹങ്ങളാണ് തകർന്നടിഞ്ഞത്.











