
പട്ന: സർക്കാർ ചടങ്ങിനിടെ വനിതാ ഡോക്ടറുടെ ഹിജാബ് മാറ്റാൻ ശ്രമിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോ പുറത്തുവന്നതോടെ നിതീഷിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനിടെയാണ് നിതീഷ് കുമാർ യുവതിയുടെ ഹിജാബ് മാറ്റാൻ ശ്രമിച്ചത്.
മുഖ്യമന്ത്രിയുടെ കൈയംഗ്യം കണ്ടിട്ടും യുവതി പ്രതികരിക്കുന്നതിന് മുൻപേ ഹിജാബ് താഴ്ത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഇതുകണ്ട് വേദിയിൽ ചിലർ ചിരിക്കുന്നതും, ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയെ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവത്തെ അപലപിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. നിതീഷ് കുമാർ രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ജെഡിയു-ബിജെപി സഖ്യത്തിന്റെ സ്ത്രീകളോടുള്ള മനോഭാവമാണ് ഇതിലൂടെ പുറത്താകുന്നതെന്ന് ആർജെഡി വക്താവ് ഇജാസ് അഹമ്മദ് പറഞ്ഞു.











