
തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 'ജയിലർ 2' വിൽ സർപ്രൈസ് എൻട്രിയുമായി തെലുങ്ക് സൂപ്പർ താരം പവൻ കല്യാൺ. ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രി കൂടിയായ പവൻ കല്യാൺ ഇതാദ്യമായാണ് ഒരു തമിഴ് ചിത്രത്തിന്റെ ഭാഗമാകുന്നത്. സിനിമയുടെ ഹൈദരാബാദ് ഷെഡ്യൂളിൽ അദ്ദേഹം പങ്കെടുത്തതായും തന്റെ ഭാഗങ്ങൾ ചിത്രീകരിച്ചു കഴിഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഷാരൂഖിന് പകരം പവൻ കല്യാൺ?
ആദ്യം ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന് വേണ്ടി കരുതിവെച്ചിരുന്ന അതിഥി വേഷത്തിലേക്കാണ് പവൻ കല്യാൺ എത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇടയ്ക്ക് തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണയുടെ പേരും ഈ വേഷത്തിനായി കേട്ടിരുന്നു. എന്നാൽ ഒടുവിൽ 'പവർ സ്റ്റാർ' തന്നെ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നുഅതേസമയം, നന്ദമുരി ബാലകൃഷ്ണയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്നാണ് സൂചന.
പൂർത്തിയായി മോഹൻലാലിന്റെ മടങ്ങി വരവ്
ആദ്യ ഭാഗത്തിൽ തീയേറ്ററുകളെ പൂരപ്പറമ്പാക്കിയ മാത്യു എന്ന കഥാപാത്രമായി മോഹൻലാൽ രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. മോഹൻലാലിന്റെ രംഗങ്ങളുടെ ചിത്രീകരണം ഹൈദരാബാദിൽ പൂർത്തിയായിക്കഴിഞ്ഞു. കന്നഡ താരം ശിവ് രാജ്കുമാറും ഇത്തവണയും രജനിക്കൊപ്പമുണ്ടാകും.
പ്രധാന താരങ്ങൾ
ചിത്രത്തിലെ വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത് ബോളിവുഡ് ഇതിഹാസം മിഥുൻ ചക്രവർത്തിയാണ്. കൂടാതെ ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്:
നായികമാർ: വിദ്യ ബാലൻ, രമ്യ കൃഷ്ണൻ, മിർണ മേനോൻ, മേഘ്‌ന രാജ്.
മറ്റു പ്രമുഖർ: വിജയ് സേതുപതി, എസ്.ജെ. സൂര്യ, യോഗി ബാബു, സുനിൽ.
സ്പെഷ്യൽ ഡാൻസ്:
'കാവാലാ'ക്ക് ശേഷം തമന്ന ഭാട്ടിയ വീണ്ടും ചുവടുവെക്കുന്നു.
മലയാളി സാന്നിധ്യം
മലയാളത്തിൽ നിന്ന് വലിയൊരു നിര തന്നെ ഇത്തവണ ജയിലറിലുണ്ട്.
വിനായകൻ, സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, സുനിൽ സുഖദ, അന്ന രേഷ്മ രാജൻ, ഷംന കാസിം, രാജേഷ് മാധവൻ, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മലയാളി സാന്നിധ്യങ്ങൾ.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ഈ ചിത്രം, ആദ്യ ഭാഗത്തേക്കാൾ വലിയ സ്കെയിലിലാണ് ഒരുങ്ങുന്നത്. പവൻ കല്യാണും രജനികാന്തും ഒരു ഫ്രെയിമിൽ എത്തുമ്പോൾ ബോക്സ് ഓഫീസിൽ പുതിയ ചരിത്രം പിറക്കുമെന്നുറപ്പാണ്.










