
ദോഹ: ഓട്ടിസം ബാധിതരായ വ്യക്തികളുമായി നേരിട്ട് ഇടപഴകുന്ന പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകണമെന്ന് പ്രമുഖ ഖത്തറി വിദഗ്ധയും പോഷകാഹാര ഉപദേശകയുമായ മൗദി അൽ ഹാജ്രി ആവശ്യപ്പെട്ടു. വിദ്യാലയങ്ങളിലും സർവ്വകലാശാലകളിലും തൊഴിലിടങ്ങളിലും ഓട്ടിസം ബാധിതരുടെ സാന്നിധ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, അവർക്ക് കൂടുതൽ പിന്തുണ നൽകുന്ന അന്തരീക്ഷമൊരുക്കാൻ സ്ഥാപനങ്ങൾ സജ്ജമാകണമെന്ന് അവർ ചൂണ്ടിക്കാട്ടി.പ്രാദേശിക പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് സാമൂഹിക ആ രോഗ്യ രംഗത്ത് സജീവ സാന്നിധ്യമായ മൗദി അൽ ഹാജ്രി ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.ഉപഭോക്തൃ സേവനം, തൊഴിൽ സുരക്ഷ, പ്രഥമശുശ്രൂഷ എന്നിവയിൽ നൽകുന്ന നിർബന്ധിത പരിശീലനം പോലെ ഓട്ടിസം ബാധിതരോട് ആശയവിനിമയം നടത്താനുള്ള പ്രത്യേക പരിശീലനവും ജീവനക്കാർക്ക് നൽകണം.ആരോഗ്യ പ്രവർത്തകർക്ക് പുറമെ റിസപ്ഷനിസ്റ്റുകൾ, വിമാനത്താവള ജീവനക്കാർ, ബാങ്ക് ഉദ്യോഗസ്ഥർ, സ്കൂൾ-ഷോപ്പിംഗ് മാൾ-സ്പോർട്സ് ക്ലബ്ബ് ജീവനക്കാർ തുടങ്ങിയ നിരന്തര ജനസമ്പർക്കമുള്ളവർക്ക് ഈ പരിശീലനം നിർബന്ധമാക്കണം.കേവല അവബോധ പ്രചാരണങ്ങൾക്കപ്പുറം പ്രായോഗികമായ പരിശീലന പരിപാടികളാണ് ആവശ്യം. ഇത് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ ജീവനക്കാരെ പ്രാപ്തരാക്കും.
"ഓട്ടിസം എന്നത് ഒരു കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല, മറിച്ച് അത് സമൂഹത്തിന്റെ ആകെയുള്ള കടമയാണ്," മൗദി അൽ ഹാജ്രി കൂട്ടിച്ചേർത്തു.











