
വാതത്തിന് മരുന്നായി കടുവമൂത്രം വിറ്റ മൃഗശാലാ ജീവനക്കാർ കുടുങ്ങി. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ യാൻ യാൻ ബിഫെങ്‌സിയ മൃഗശാലയിലെ ജീവനക്കരാണ് സൈബീരിയൻ കടുവകളിൽ നിന്ന് ശേഖരിച്ച മൂത്രം വിൽപ്പന നടത്തിയത്. വാതരോഗത്തിന് കടുവ മൂത്രം ഉത്തമമാണെന്ന് അവകാശപ്പെട്ട് മൃഗശാലാ അധികൃതർ 50 യുവാൻ(600 രൂപയോളം) ഈടാക്കി വിറ്റത്.
മൃഗശാലയിൽ സന്ദർശനം നടത്തിയ ഒരാളാണ് സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഉളുക്ക്, പേശി വേദന തുടങ്ങിയ വാത രോഗാവസ്ഥകൾക്ക് കടുവയുടെ മൂത്രം ഉത്തമമാണെന്ന് കുപ്പിക്ക് പുറത്ത് തന്നെ പോസ്റ്റർ ഒട്ടിച്ചിരുന്നു. വൈറ്റ് വൈനിൽ കടുവ മൂത്രം കലർത്തി ഇഞ്ചി കഷ്ണങ്ങൾ ഉപയോഗിച്ച് വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് നല്ലതാണന്നും ഇവർ അവകാശപ്പെട്ടു. കൂടാതെ കടുവ മൂത്രം കുടിക്കാമെന്നും അങ്ങനെ ചെയ്യുമ്പോൾ എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഉടൻതന്നെ വൈദ്യസഹായം തേടണമെന്നുമുള്ള മുന്നറിയിപ്പും ഒപ്പമുണ്ട്. മൃഗശാല ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാണെന്നും ചൈനയിലെ പരിഷ്കൃത ടൂറിസത്തിൻറെ മാതൃകാ യൂണിറ്റാണെന്നുമാണ് ഇവർ അവകാശപ്പെട്ടിരുന്നത്. തങ്ങൾക്ക് കടുവയുടെ മൂത്രം വിൽക്കാനുള്ള ബിസിനസ് ലൈസൻസ് ഉണ്ടെന്നാണ് മൃഗശാല ജീവനക്കാർ അവകാശപ്പെടുന്നത്.
എന്നാൽ, കടുവയുടെ മൂത്രം ഒരു പരമ്പരാഗത മരുന്നല്ലെന്നും തെളിയിക്കപ്പെട്ട ഔഷധ ഫലമൊന്നും അതിനില്ലെന്നും മധ്യ ചൈനയിലെ ഹുബെയ് പ്രൊവിൻഷ്യൽ പരമ്പരാഗത ചൈനീസ് മെഡിസിൻ ഹോസ്പിറ്റലിൽ നിന്നുള്ള പേര് വെളിപ്പെടുത്താത്ത ഒരു ഫാർമസിസ്റ്റ് വ്യക്തമാക്കിയതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.











