
ബെംഗളൂരു: ഭാര്യയും ഭർത്താവും തമ്മിലുണ്ടായ തർക്കം ഇരുവരുടെയും മരണത്തിൽ കലാശിച്ചു. കർണാടകയിലെ ബംഗളുരുവിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സിവിൽ എൻജിനീയറായ സുമന്ത് ജെയിനും സോഫ്റ്റ്‌വെയർ എൻജിനീയറായ ഭാര്യ പദ്മാവതിയുമാണ് മരിച്ചത്.
ചെറിയ കാര്യത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സുമന്ത് ഭാര്യയെ മർദിക്കുകയും പിന്നീട് തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിക്കുകയും ചെയ്തെന്നാണ് പ്രാഥമിക വിവരം. കുറച്ചുസമയത്തിന് ശേഷം പദ്മാവതിയെ ഉണർത്താൻ ശ്രമിച്ചപ്പോഴാണ് അവർക്ക് ശ്വാസമില്ലെന്ന് സുമന്ത് തിരിച്ചറിഞ്ഞത്.
സംഭവത്തിൽ ഭയന്ന സുമന്ത് ഉടൻ അമ്മയെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു. തുടർന്ന് അമ്മയ്ക്ക് മറ്റൊരു സന്ദേശവും അയച്ചു. സന്ദേശം ലഭിച്ചതിന് പിന്നാലെ അമ്മ സുമന്തിന്റെ വീട്ടുടമയെ വിവരമറിയിക്കുകയായിരുന്നു.
വീട്ടുടമസ്ഥൻ എത്തി പരിശോധിച്ചപ്പോഴാണ് ഹാളിലെ സീലിങ് ഫാനിൽ സുമന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിൽ പദ്മാവതിയെയും മരിച്ചനിലയിൽ കണ്ടെത്തി.
വിവരമറിഞ്ഞ് രാജഗോപാൽ നഗർ പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ദമ്പതികൾ തമ്മിലുള്ള തർക്കത്തിന് പിന്നിലെ കാരണം, പദ്മാവതിയുടെ മരണം സംഭവിച്ചത് എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.










