
മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട യുവാവ് രണ്ടേകാൽ കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി അധ്യാപിക. ബെംഗളുരുവിൽ താമസിക്കുന്ന 59കാരിയാണ് യുഎസ് പൗരനായ അഹൻ കുമാർ എന്നയാൾക്കെതിരെ പരാതി നൽകിയത്. ഇയാൾ പല കാരണങ്ങൾ പറഞ്ഞ് 2.27 കോടി രൂപ തട്ടിയെടുത്തു എന്നാണ് അധ്യാപികയുടെ പരാതി.
അധ്യാപികയ്ക്കു ഒരു മകൻ ഉണ്ടെങ്കിലും ഇവർക്കൊപ്പമല്ല താമസം. ഇതോടെയാണ് ഒറ്റയ്ക്കായതിനാൽ ഒരു ജീവിത പങ്കാളിയെ വേണമെന്ന് ആഗ്രഹിച്ച് അധ്യാപിക മാട്രിമോണി സൈറ്റിൽ രജിസ്റ്റർ ചെയ്തത്. ഈ സൈറ്റിലൂടെയാണ് അഹൻ കുമാറുമായി അധ്യാപിക പരിചയത്തിലായത്. ഇയാൾ 2019 ഡിസംബർ മുതൽ അറ്റ്ലാന്റയിൽ താമസിക്കുകയാണ്. തുർക്കിയിലെ ഇസ്താംബുളിൽ ഒരു കമ്പനിയുടെ ഡ്രില്ലിംഗ് എഞ്ചിനീയറാണ് എന്നാണ് ഇയാൾ അധ്യാപികയോട് പറഞ്ഞിരുന്നത്.
2020 ജനുവരിയിൽ ഭക്ഷണത്തിന് പണം തികയുന്നില്ലെന്ന് പറഞ്ഞാണ് ഇയാൾ അധ്യാപികയോട് ആദ്യമായി പണം ആവശ്യപ്പെട്ടത്. ദയ തോന്നിയ അധ്യാപിക പണം അയച്ചു നൽകുകയായിരുന്നു. പിന്നീട് മറ്റു പല കാരണങ്ങൾ ചൂണ്ടിക്കാട്ടി അയാൾ കൂടുതൽ പണം ആവശ്യപ്പെട്ടു. ഏകദേശം 2.27 കോടി രൂപ ഇത്തരത്തിൽ അധ്യാപിക അയാൾക്ക് കൈമാറിയതായി എഫ്ഐആറിൽ പറയുന്നു. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും തിരികെ തരാൻ അയാൾ തയാറായില്ല. കഴിഞ്ഞ ദിവസം വീണ്ടും 3.5 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അധ്യാപിക പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.











