
ബെംഗളൂരു:കന്നട ഭാഷയ്‌ക്കെതിരെ കൂടുതൽ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് നടനും രാഷ്ട്രീയക്കാരനുമായ കമൽഹാസനെ ബെംഗളൂരുവിലെ സിറ്റി സിവിൽ കോടതി വിലക്കി. കന്നഡിഗരെ പ്രതിനിധീകരിച്ച് ചില പൗരന്മാർ നൽകിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ ഈ നടപടി.
കമൽഹാസന്റെ സമീപകാല പ്രസ്താവന കന്നട സംസാരിക്കുന്ന ജനങ്ങൾക്ക് വലിയ വേദനയും ദുരിതവും ഉണ്ടാക്കിയെന്ന് വാദികൾ കോടതിയിൽ പറഞ്ഞു. പ്രസ്താവന നടത്തിയതിന് തൊട്ടുപിന്നാലെ ഡിഎംകെ പാർട്ടിക്കു വേണ്ടി രാജ്യസഭയിലേക്ക് കമലഹാസൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിലെ സമയവും അവർ ചോദ്യം ചെയ്തു.
കമലഹാസന്റെ "തഗ് ലൈഫ്" എന്ന ചിത്രത്തിന്റെ റിലീസിന് സുപ്രീം കോടതി അനുമതി നൽകിയിരുന്നെങ്കിലും, അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കന്നഡിഗരുടെ വികാരങ്ങളെ ഇപ്പോഴും വ്രണപ്പെടുത്തുന്നുവെന്ന് വാദികൾ നിലപാട് സ്വീകരിച്ചു.
കന്നട സംസാരിക്കുന്ന സമൂഹത്തിനുവേണ്ടി പ്രതിനിധിയായി ഫയൽ ചെയ്ത കേസായതിനാൽ, സിവിൽ നടപടിക്രമ കോഡിന്റെ (CPC) ഓർഡർ 1 റൂൾ 8(2) അനുസരിച്ച് ഒരു പൊതു അറിയിപ്പ് പുറപ്പെടുവിക്കാൻ കോടതി വാദികൾക്ക് നിർദേശം നൽകി.











