
ബെംഗളൂരൂ: കുഞ്ഞിനെ നരബലിക്ക് വിധേയമാക്കാൻ തുനിഞ്ഞ ദമ്പതികൾ അറസ്റ്റിൽ. കർണാടകയിലെ ഹോസകോട്ടയിലെ സുളുബലെയിലാണ് സംഭവം. എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയാണ് ദമ്പതികൾ ബലിനൽകാൻ തുനിഞ്ഞത്. സാമ്പത്തികാഭിവൃദ്ധിക്കായിട്ടായിരുന്നു ഇവർ നരബലി നടത്താനൊരുങ്ങിയത്. അയൽവാസികൾ വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചതോടെയാണ് ഇരുവരും കുടുങ്ങിയത്. കുഞ്ഞിനെയും ചൈൽഡ് ലൈൻ പ്രവർത്തകർ രക്ഷപെടുത്തി.
ജനത കോളനിയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. സയ്യദ് ഇമ്രാൻ എന്നയാളുടെ വീട്ടിലാണ് കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുഞ്ഞിനെ ഇതര സംസ്ഥാന തൊഴിലാളിയിൽനിന്ന് ദമ്പതികൾ വില കൊടുത്തുവാങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. പിന്നീട് വ്യാജ ജനന സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു. അധികൃതരെത്തിയപ്പോൾ ഇവർ ജനനസർട്ടിഫിക്കറ്റ് കാണിച്ചു. നിയമപരമായി ദത്തെടുക്കാത്തതിനാൽ കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ദമ്പതികൾക്കെതിരെ കേസെടുത്തു.











