
ബെംഗളൂരു: സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്ത കേസിൽ ബിസിനസുകാരനായ കൃപലാനിക്കെതിരെ കൂടുതൽ ഗുരുതര വിവരങ്ങൾ പുറത്തുവരുന്നു. 51 കാരനായ ഇയാൾ ഏകദേശം അൻപതോളം സ്ത്രീകളെ വലയിലാക്കി തട്ടിപ്പിനിരയാക്കിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ജി.എസ്.ടി., കസ്റ്റംസ് തുടങ്ങി കേന്ദ്ര സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന വനിതാ ഉദ്യോഗസ്ഥരാണ് പ്രധാനമായും ഇയാളുടെ വലയിൽ അകപ്പെട്ടത്.
ഇയാളുടെ മൊബൈൽ ഫോണിൽ നിന്നാണ് നിരവധി സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. 42 കാരിയായ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്ത് കൃപലാനിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൂടുതൽ സ്ത്രീകൾ ഇയാളുടെ ഇരയായതായി വ്യക്തമായി. പരാതിക്കാരിയുമായി അടുത്ത ബന്ധം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തതായും, നികുതി വെട്ടിപ്പുകൾക്കായി ഈ ബന്ധം ദുരുപയോഗം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി.
ശേഷം, സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെ സ്ത്രീ പരാതി നൽകുകയായിരുന്നു.
സ്ത്രീകളെ പാർട്ടികൾക്കും മറ്റ് പരിപാടികൾക്കും ക്ഷണിച്ച് അവിടെവെച്ച് പീഡിപ്പിക്കുകയും, അതിന്റെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തുകയും ചെയ്യുന്നത് ഇയാളുടെ രീതിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും ചൂഷണം നടത്തുകയും ചെയ്തിരുന്നു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.










