
രാജ്യത്തെ ബാങ്കുകൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മിനിമം ശരാശരി ബാലൻസ് നിലനിർത്താത്ത അക്കൗണ്ട് ഉടമകളിൽ നിന്ന് പിഴയായി ഈടാക്കിയത് 7,086.63 കോടി രൂപ. ഇതിൽ ഏറ്റവും കൂടുതൽ തുക ശേഖരിച്ചത് സ്വകാര്യ ബാങ്കുകളാണ്. സേവിങ്‌സ്, കറന്റ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് വ്യവസ്ഥ പാലിക്കാത്തതിനാലാണ് ഈ തുക ഈടാക്കിയത്.
സ്വകാര്യ ബാങ്കുകൾ മാത്രം 4,948.71 കോടി രൂപ പിഴയായി ഈടാക്കി. ഇതിൽ ഏറ്റവും കൂടുതൽ തുക ശേഖരിച്ചത് എച്ച്ഡിഎഫ്‌സി ബാങ്കാണ്. ബാങ്ക് മാത്രം 1,798.14 കോടി രൂപ പിഴയായി ഈടാക്കിയപ്പോൾ, ആക്‌സിസ് ബാങ്ക് 1,081.33 കോടി രൂപ ശേഖരിച്ചു.
രാജ്യത്തെ 19 സ്വകാര്യ ബാങ്കുകൾ ചേർന്ന് ഈടാക്കിയ മൊത്തം തുകയുടെ 58 ശതമാനവും (2,879.47 കോടി) എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും ആക്‌സിസ് ബാങ്കിന്റെയും വിഹിതമാണ്. അതേസമയം, പൊതുമേഖലാ ബാങ്കുകൾ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ കഴിഞ്ഞ സാമ്പത്തിക വർഷം 2,137.92 കോടി രൂപ പിഴയായി ശേഖരിച്ചു.
ബാങ്കുകൾ ശേഖരിച്ച പിഴ (കോടി രൂപയിൽ)
സ്വകാര്യ ബാങ്കുകൾ: 4,948.71 കോടി
പൊതുമേഖലാ ബാങ്കുകൾ: 2,137.92 കോടി
ആകെ: 7,086.63 കോടി
ആർക്കൊക്കെയാണ് പിഴ ബാധകമല്ലാത്തത്?
എല്ലാ അക്കൗണ്ടുകൾക്കും മിനിമം ബാലൻസ് പിഴ ബാധകമല്ല. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ, പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടുകൾ എന്നിവയ്ക്ക് മിനിമം ബാലൻസ് നിലനിർത്താത്തതിന്റെ പേരിൽ പിഴ ഈടാക്കുന്നില്ല.










