
ബാങ്കോക്ക്: തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ ഒരു ബാറിലുണ്ടായ വൻ തീപിടിത്തത്തിൽ 27 പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. അപകടത്തിൽ പരിക്കേറ്റ 63 പേരിൽ 22 പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ബാങ്കോക്ക് മെട്രോപൊളിറ്റൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.
സംഭവസ്ഥലം സന്ദർശിച്ച തായ്‌ലൻഡ് പ്രധാനമന്ത്രി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുകയും തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ സമഗ്ര അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
തീപിടിത്തം വളരെ വേഗത്തിൽ കെട്ടിടമാകെ വ്യാപിച്ചതായും തീ ഏതാനും നിമിഷങ്ങൾക്കുള്ളിൽ സീലിംഗ് വരെ പടർന്നതായും ബാങ്കോക്ക് ഗവർണർ ചാഡ്ചർട്ട് സിറ്റിപന്ത് വ്യക്തമാക്കി. കനത്ത പുക ശ്വസിച്ചതാകാം മരണങ്ങൾക്ക് പ്രധാന കാരണമെന്ന് പ്രാഥമിക വിലയിരുത്തൽ.
മരിച്ചവരിൽ ഭൂരിഭാഗം പേരുടെയും മൃതദേഹങ്ങൾ ബാറിന്റെ പിൻഭാഗത്തെ ശുചിമുറിക്ക് സമീപത്തുനിന്നാണ് കണ്ടെത്തിയത്. തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അവർ അവിടെ കുടുങ്ങിയതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.










