
ബലൂചിസ്ഥാൻ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തതിന് പിന്നാലെ ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യ പ്രഖ്യാപനവുമായി ബലൂച് ലിബറേഷൻ ആർമി. ബലൂചിസ്ഥാനിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പാകിസ്ഥാൻ പതാകകൾ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ പോരാളികൾ പിഴുത് മാറ്റി തങ്ങളുടെ പതാക സ്ഥാപിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ത്യ-പാക് സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാന്റെ പടിഞ്ഞാറൻ പ്രവിശ്യയിൽ വിമതർ വൻ മുന്നേറ്റം നടത്തിയിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
"ബലൂച് ജനത സ്വന്തം പതാക ഉയർത്താൻ തുടങ്ങിയിരിക്കുന്നു. നയതന്ത്ര പ്രവർത്തനങ്ങൾ പാകിസ്ഥാനിൽനിന്ന് ബലൂചിസ്ഥാനിലേക്ക് ലോകം മാറ്റേണ്ട സമയമായി. പാകിസ്ഥാന് വിട, ബലൂചിസ്ഥാനിലേക്ക് സ്വാഗതം"- സ്വതന്ത്ര ബലൂച്ച് പ്രസ്ഥാനത്തിന്റെ പ്രതിനിധിയും എഴുത്തുകാരനുമായ മിർ യാർ ബലോച്ച് കുറിച്ചു.
ബിഎൽഎയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള പ്രഹരം പാകിസ്ഥാന് വലിയ തോതിൽ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. വ്യാഴാഴ്ച പകലും ബിഎൽഎ പാകിസ്ഥാൻ സൈന്യത്തിനെതിരെ ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അതിർത്തിയിൽ ഇന്ത്യ-പാക് സംഘർഷം കനക്കുന്നതിനിടെ, ബിഎൽഎ വൻമുന്നേറ്റം നടത്തിയിരിക്കുന്നത്.